രാജാക്കാട്: രാജാക്കാട് പുതുവത്സരം ആഘോഷിച്ച് അഴിഞ്ഞാടി മയക്കുമരുന്ന് മാഫിയാ സംഘം. തടയാനെത്തിയ പോലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗം. വിദ്യാര്‍ത്ഥികളടക്കം ഏഴുപേര്‍ പോലീസ് പിടിയില്‍. എസ്റ്റേറ്റ് പൂപ്പാറ മകരപ്പറമ്പില് ശ്യാം (19) ശരത്ത് (18), നടുമറ്റം തെക്കേക്കുന്നേല്‍ എബിന് എന്നിവരടക്കമുള്ള ഏഴുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് മാഫിയാ സംഘത്തിലെ പ്രധാന കണ്ണി രാജാക്കാട് സ്വദേശി സുജിത്ത് അടക്കമുള്ള ഏഴ്പേര് ഒളിവില്‍. അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പുതുവത്സരദിനം രാത്രി പന്ത്രണ്ടരയോടെയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ രാജാക്കാട് സ്വദേശി ബ്ലൂസ്റ്റാര്‍ സുജിത്തെന്ന് അറിയപ്പെടുന്ന കരുവച്ചാട്ട് സുജിത്ത് രാജിന്റെ നേതൃത്വത്തില്‍ പതിനാലോളം വരുന്ന സംഘം രാജാക്കാട് ടൗണില്‍ അഴിഞ്ഞാട്ടം നടത്തുകയും വ്യാപാരികളെ അടക്കം മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ടൗണില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ ശ്രമിക്കവെയാണ് പോലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് മര്‍ദ്ദിക്കുവാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന എസ്ഐ അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയതോടെ സംഘം ഓടുകയായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ഏഴുപേരെയാണ് പോലീസ് പിടികൂടിയത്. സുജിത്തടക്കമുള്ള മുഖ്യപ്രതികള്‍ ഒളിവിലാണ്.
മുമ്പ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സുജിത്ത് അടുത്തകാലത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികളെ തൊടുപുഴ ജുവൈനല്‍ കോടതിയിലും മറ്റ് മൂന്ന് പേരെ നെടുങ്കണ്ടം കോടതിയിലും ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: