പാനൂര്‍(കണ്ണൂര്‍): സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടന്ന ശത്രുദോഷ പരിഹാര പൂജക്കെതിരെ പാര്‍ട്ടിക്കുളളില്‍ ശീതസമരം. കോടിയേരി പപ്പന്റെ പീടികയിലുളള വീട്ടില്‍ കഴിഞ്ഞ ഡിസംബറില്‍ പൂജാകര്‍മ്മങ്ങള്‍ നടന്ന വിവരം പുറത്തായതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനോട് വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുളളത്.
ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന് ഗുരുവായൂരില്‍ അഷ്ടമിരോഹിണി നാളില്‍ ദക്ഷിണവെച്ച് തൊഴുതതിനെതിരെ കോടിയേരി ബാലകൃഷ്ണന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് എന്ന നിലയില്‍ ജാഗ്രതക്കുറവുണ്ടായി എന്ന് ക്ഷമാപണം നടത്തിയാണ് കടകംപളളി അന്ന് കൈകഴുകിയത്.
ദൈവവിശ്വാസത്തെ പരസ്യമായി അംഗീകരിക്കാതെ രഹസ്യമായി കൊണ്ടുനടക്കുന്ന സിപിഎം നേതാക്കളും കുടുംബവും അണികളെ പറ്റിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടന്ന വൈദിക കര്‍മ്മങ്ങള്‍ കാണിക്കുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. നാലു ദിവസം കൈമുക്ക് ശ്രീധരന് അക്കിതിരിപ്പാട് നടത്തിയ സുദര്‍ശനഹോമവും ആവാഹനപൂജയും തലശ്ശേരിയില്‍ ചൂടേറിയ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. മണിയൊച്ച കേള്‍ക്കാതിരിക്കാന്‍ തുണി ചുറ്റി വേണം മണിമുഴക്കേണ്ടതെന്നും കൂടുതല്‍ ശബ്ദത്തില്‍ മന്ത്രം ഉരുവിടരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അതിനാല്‍ പരിസരവാസികള്‍ പോലും പൂജാവിവരങ്ങള്‍ അറിഞ്ഞിരുന്നില്ല.
അപരിചിതരായ എട്ടോളം ആളുകളെ കണ്ടതോടെ നേതാവിന്റെ വീട്ടില്‍ അസ്വഭാവികമായി എന്തോ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയിരുന്നു. പ്രമുഖ ചിട്ടിക്കമ്പനിയിലെ പിആര്‍ഒ ആണ് വൈദികരെ ഏര്‍പ്പാട് ചെയ്തത്. ഇയാള്‍ വടകര സ്വദേശിയാണ്. പൂജ നടന്ന വിവരം പുറത്തായതോടെ പ്രതിരോധത്തിലായ കോടിയേരിയും കുടുംബവും അങ്ങിനെയൊരു പൂജ നടന്നില്ലെന്ന നിലപാടിലാണ്. എന്നാല്‍ നാട്ടുകാര്‍ നേരിട്ടു മനസ്സിലാക്കിയ പൂജകര്മ്മ ചടങ്ങ് കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.
ഇതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ തന്നെയാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം. ജില്ലാസെക്രട്ടറി പി.ജയരാജനെ ബന്ധപ്പെട്ട് പൂജാ വിവാദത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും വിവാദത്തിന് മറുപടി വേണമെന്നും ജില്ലയിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടിയേരിയുടെ പൂജാവിവാദം വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്. പൂജയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പ്രതികരിക്കാത്തതും പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്.
പാര്‍ട്ടിയുടെ ജില്ലാ-സംസ്ഥാന സമ്മേളനങ്ങള്‍ നടക്കാനിരിക്കെ കോടിയേരിയുടെ നടപടി സമ്മേളനങ്ങളില്‍ സജീവമാകും. സമ്മേളന വേദികളില്‍ ഇക്കാര്യം ഉന്നയിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തീരുമാനമെടുത്തു കഴിഞ്ഞതായാണ് സൂചന. പി.ജയരാജന് പാര്‍ട്ടിക്കുളളില്‍ സ്വയം മഹത്വവല്ക്കരിക്കപ്പെടുന്നുവെന്ന ആരോപണം ചര്‍ച്ചയാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് കോടിയേരി എന്നതു കൊണ്ടുതന്നെ കോടിയേരിയെ അടിക്കാനുളള വടിയായി പാര്‍ട്ടി കമ്മറ്റിയിലും സമ്മേളനങ്ങളിലും പൂജാ വിവാദം ചര്‍ച്ചയാക്കാന്‍ ജയരാജാനുകൂലികള് തയ്യാറാകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: