തിരുവനന്തപുരം: കെഎസ്റ്റി (ബിഎംഎസ്) പെന്‍ഷനേഴ്സ് സംഘ് പ്രതിഷേധ ധര്‍ണ്ണ 63-ാം ദിനത്തിലേക്ക് കടന്നു. കെഎസ്ആര്‍ടിസി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുത്ത് കൃത്യമായി വിതരണം ചെയ്യുക, പെന്ഷന് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രാന്‍സ്പാര്‍ട്ട് ഭവനുമുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. പുതുവര്‍ഷം പിറന്ന 62-ാം ദിനത്തില്‍ പെന്‍ഷന്‍കാരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച കുടുംബ ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
കെഎസ്ആര്‍ടിസിയില്‍ നിന്ന് അനധികൃതമായി പണം സമ്പാദിച്ച ഉന്നത ഉദ്യോഗസ്ഥര്‍ നിരവധിപേരുണ്ടെന്ന് കെ.കെ. വിജയകുമാര്‍ പറഞ്ഞു. മാറിവന്ന സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥരും കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്ഥാപനത്തിനായി ചെലവഴിച്ച പെന്ഷന് ജീവനക്കാര്‍ ഒരു നേരത്തെ മരുന്നു വാങ്ങാനാകാതെ കഷ്ടപ്പെടുകയാണ്.
കെഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു വകുപ്പായി അംഗീകരിക്കുകയും ബജറ്റില്‍ പ്രത്യേക പണം നീക്കിവച്ച് സ്ഥാപനത്തെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൃത്യമായി പെന്ഷന് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് കെഎസ്ടി പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥന് നായര്‍ പറഞ്ഞു. കുടുംബ ധര്‍ണ്ണയില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളാ പെന്‍ഷനേഴ്സ് സംഘ് പ്രസിഡന്റ് പി. പ്രഭാകരന്, ബിഎംഎസ് സംസ്ഥാന ഖജാന്‍ജി ജി.കെ. അജിത്ത്, കെഎസ്ടി പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ശശാങ്കന്, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി എസ്. ജയരാജന്, ജില്ലാ പ്രസിഡന്റ് മനോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: