കാലടി: തിരുവാതിര പൂത്തുലഞ്ഞ ധനുമാസരാവില്‍ ദേവീനാമജപമുഖരിതമായ അന്തരീക്ഷത്തില്‍ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. ഇനിയുള്ള പതിനൊന്നു നാളുകള്‍ ദേവീദര്‍ശന സൗഭാഗ്യം നുകരാന്‍ ഭക്തജനലക്ഷങ്ങളുടെ തീരാപ്രവാഹമായിരിക്കും. ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിനങ്ങള്‍ മാത്രമാണ് തിരുവൈരാണിക്കുളത്തു ശ്രീപാര്‍വ്വതീദേവിയുടെ നട തുറക്കുന്നത്.
ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന അകവൂര്‍ മനയില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയോടെയാണ് നടതുറപ്പിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. അകവൂര്‍ കുടുംബ പരദേവതയായ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ന്ന ദീപം തറവാട്ടു കാരണവര്‍ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന് നമ്പൂതിരിപ്പാട്, സെക്രട്ടറി പി.ജി. സുധാകരന്, വൈസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന് മാടവന, സീനിയര്‍ മാനേജര്‍ പി.കെ. നന്ദകുമാര്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ക്കു കൈമാറി. തുടര്‍ന്നു ശ്രീപാര്‍വ്വതീദേവിയുടെ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. പൂത്താലമേന്തിയ മങ്കമാരും വാദ്യമേളങ്ങള്ക്കൊത്തു നിറഞ്ഞാടിയ പൂക്കാവടികളും വര്ണശോഭയേകിയ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിയ ഉടനെ നടതുറപ്പിനുള്ള വിപുലമായ ആചാരങ്ങള്‍ക്കു തുടക്കമായി.
നടതുറപ്പ്, നടയടപ്പ് ആചാരങ്ങള്‍ക്കു കാര്‍മികത്വം വഹിക്കുന്ന ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴി ‘പുഷ്പിണി’യും ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികള്‍, ഉത്സവ നടത്തിപ്പിനു വേണ്ടിയുള്ള സമുദായ തിരുമേനിയായ ചെറുമുക്ക് വൈദികന് വാസുദേവന്‍ അക്കിത്തിരിപ്പാട് എന്നിവരും ക്ഷേത്ര നടയ്ക്കല്‍ സന്നിഹിതരായി. പുഷ്പിണിയായി സങ്കല്പ്പിക്കപ്പെടുന്ന എടനാട് അല്ലിമംഗലം കുടുംബാംഗം തങ്കമണി ബ്രാഹ്മണിയമ്മ ആചാരപ്രകാരം ‘ഊരാണ്മക്കാര് എത്തിയിട്ടുണ്ടോ’ എന്നു വിളിച്ചുചൊല്ലി. ‘എത്തിയിട്ടുണ്ട്’ എന്ന് ഊരാണ്മക്കാര് മറുപടി നല്കി. തുടര്‍ന്നു ‘നടതുറക്കട്ടെ’ എന്നു സമുദായ തിരുമേനിയോടു അനുവാദം ചോദിച്ചു. ‘തുറന്നാലും’ എന്ന് സമുദായ തിരുമേനി അനുമതി നല്‍കിയതിനു പിന്നാലെ മേല്‍ശാന്തി തിരുനട തുറന്നു.
സര്‍വ്വാഭരണവിഭൂഷിതയായ പാര്‍വ്വതീദേവിയുടെ പ്രഥമദര്‍ശനം ഭക്തരില്‍ ആത്മനിര്‍വൃതിയുടെ ആനന്ദാശ്രുക്കള്‍ നിറച്ചു. ഒരായിരം കണ്ഠങ്ങളില്‍ നിന്ന് ദേവീസ്തുതികള്‍ ഉയര്‍ന്നു. ദര്‍ശനത്തിനുശേഷം ദേവിയെ ശ്രീകോവിലില്‍ നിന്നു പാട്ടുപുരയിലേക്ക് എഴുന്നള്ളിച്ചിരുത്തി. രാത്രി മുഴുവന്‍ അവിടെ കഴിയുന്ന ദേവിക്കു തോഴി ബ്രാഹ്മണിയമ്മ പാട്ടും ശീലുകളുമായി ഉറക്കമൊഴിഞ്ഞു കൂട്ടിരിക്കുന്നതാണ് ആചാരം. ഈ സമയം ക്ഷേത്ര സന്നിധിയില്‍ വ്രതംനോറ്റ മങ്കമാര്‍ തിരുവാതിര ചുവടുവച്ച്, പാതിരാപ്പൂചൂടി പൂത്തിരുവാതിര കൊണ്ടാടി.
ഇൗ മാസം 12 വരെ ദര്ശനോത്സവമാണ്. രാവിലെ 4 മുതല്‍ 1.30 വരെയും വൈകിട്ടു നാലു മുതല്‍ 8.30 വരെയുമാണ് ദര്‍ശന സമയം. 12നു രാത്രി എട്ടിന് ദര്‍ശനോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: