ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വിദര്‍ഭ. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി വിദര്‍ഭ ചാമ്പ്യന്മാരായി. ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ദല്‍ഹിയെ തകര്‍ത്താണ് വിദര്‍ഭ ആഭ്യന്തര ക്രിക്കറ്റിലെ ചാമ്പ്യന്മാരായത്. ഒമ്പത് വിക്കറ്റിനാണ് കലാശപ്പോരാട്ടത്തില്‍ വിദര്‍ഭയുടെ വിജയം. കളിച്ച ആദ്യ ഫൈനലില്‍ തന്നെയാണ് കിരീടനേട്ടമെന്നതും മാറ്റുകൂട്ടുന്നു. 2007-08നുശേഷം ആദ്യ കിരീടം സ്വപ്നം കണ്ടിറങ്ങിയ ദല്‍ഹിക്ക് കളിയിലുടനീളം തിരിച്ചടിയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ ഹാട്രിക്ക് അടക്കം ആറും രണ്ടാം ഇന്നിങ്സില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ പേസര്‍ രജനീഷ് ഗുര്‍ബാനിയാണ് മാന്‍ ഓഫ് ദി മാച്ച്. രഞ്ജി ട്രോഫി ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഗുര്‍ബാനി. തമിഴ്നാടിന്റെ ബി. കല്യാണസുന്ദരമാണ് ഇതിനുമുമ്പ് രഞ്ജി ഫൈനലില്‍ ഹാട്രിക് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 29 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
ഓപ്പണറും ക്യാപ്റ്റനുമായ ഫൈസല്‍ ഫസല്‍ (2) മാത്രമാണ് വിജയവഴിയില്‍ വീണുപോയ ഏക ബാറ്റ്സ്മാന്. ചെറു വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭയെ സഞ്ജയ് രാമസ്വാമിയും (9) വാസിം ജാഫറും (17) ചേര്‍ന്ന് ചരിത്രത്തിലേക്ക് എടുത്തുയര്‍ത്തി. ഒരു ദിവസം കൂടി ബാക്കിനില്‍ക്കെയാണ് വിദര്‍ഭയുടെ ജയം. സ്കോര്‍ വിദര്‍ഭ: 547, 32/1, ദല്‍ഹി: 295, 280.
ഒന്നാം ഇന്നിങ്സില്‍ 252 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദല്‍ഹിയുടെ രണ്ടാം ഇന്നിങ്സ് 280 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്നിങ്സ് പരാജയമെന്ന നാണക്കേട് ഒഴിവാക്കാന്‍ ദല്‍ഹിക്കായെന്നു മാത്രം.
അര്‍ദ്ധ സെഞ്ചുറി നേടിയ നിതീഷ് റാണയും (64) ദ്രുവ് ഷോറിയും (62) മാത്രമാണ് രണ്ടാം ഇന്നിങ്സില ദല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓപ്പണര്‍മാരായ കുനാല്‍ ചന്ദേല (ഒമ്പത്), ഗൗതം ഗംഭീര്‍ (36) എന്നിവര്‍ക്ക് മികച്ച തുടക്കം നല്കാന് കഴിയാതിരുന്നതും ദല്‍ഹിക്ക് കനത്ത തിരിച്ചടിയായി. റിഷാഭ് പന്ത് (32), ഹിമ്മത് സിങ് (0), മനന്‍ ശര്‍മ്മ (8), വികാസ് മിശ്ര (34), നവ്ദീപ് സൈനി (5), ആകാശ് സുദന്‍ (18), കെജ്രോലിയ (1) തുടങ്ങിയവരും പരാജയപ്പെട്ടതോടെ ദല്‍ഹി പരാജയത്തിലേക്ക് നീങ്ങി.
അക്ഷയ് വഖാരെയും ആദിത്യ സര്‍വാതെയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്സില്‍ ഡല്‍ഹിയെ കെട്ടുകെട്ടിച്ചത്. അക്ഷയ് നാല് വിക്കറ്റും ആദിത്യ മൂന്ന് വിക്കറ്റും പിഴുതു. ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുര്—ബാനി രണ്ടാം ഇന്നിങ്സില്‍ രണ്ടു വിക്കറ്റ് നേടി.
528ന് ഏഴ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഇന്നലെ പുനരാരംഭിച്ച വിദര്‍ഭ 19 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കന്നി സെഞ്ചുറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അക്ഷയ് വഡേക്കറാണ് (133) വിദര്‍ഭയെ കൂറ്റന്‍ സ്കോറിലേക്കു നയിച്ചത്. 79 റണ്‍സെടുത്ത സര്‍വാതെ, 74 റണ്‍സെടുത്ത സിദ്ധേഷ് നെരാള്‍, 78 റണ്‍സെടുത്ത വസിം ജാഫര്‍, 67 റണ്‍സെടുത്ത ൈഫസല്‍ ഫസല്‍ എന്നിവരും വിദര്‍ഭക്കായി ആദ്യ ഇന്നിങ്സില്‍ മികച്ച ബാറ്റിങ് നടത്തി. ദല്‍ഹി ഒന്നാം ഇന്നിങ്സില്‍ 295 റണ്‍സാണെടുത്തത്. ഇതോടെ 252 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വിദര്‍ഭക്ക് സ്വന്തമായി. ഇതോടെ ദല്‍ഹിയുടെ പരാജയം ഉറപ്പായിരുന്നു.
മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഇൗ മത്സരത്തിന്. വിദര്‍ഭ ഓപ്പണര്‍ വാസിം ജാഫറിന്റെ ഒമ്പതാമത്തെ രഞ്ജി കിരീടമായിരുന്നു ഇത്. ഇതിന് മുമ്പ് എട്ടുതവണ മുംബൈയ്ക്കൊപ്പമായിരുന്നു ജാഫറിന്റെ കിരീടങ്ങള്‍. വിദര്‍ഭയ്ക്കൊപ്പമുള്ള ജാഫറിന്റെ ആദ്യ കിരീടമായിരുന്നു ഇത്. പരമ്പരാഗത ശക്തികളെയെല്ലാം മറികടന്ന് ആദ്യമായി രഞ്ജി ഫൈനലിലെത്തിയ വിദര്‍ഭ കിരീടമുയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ പുതുശക്തികളുടെ ഉദയമായി അത് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: