കൊച്ചി: പുതവര്ഷത്തലേന്ന് കൊച്ചിയില്‍ നടന്ന ഐഎസ്എല്‍ മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് ദയനീയമായി തകര്‍ന്ന ബ്ലാസ്റ്റേഴ്സിന്റെ പരാജയം ആരാധകരില്‍ ഏറെ അമര്ഷമുണ്ടാക്കിക്കഴിഞ്ഞു. കളിക്കളത്തില്‍ തൊട്ടതെല്ലാം പിഴച്ച ടീമായിരുന്നു കേരളത്തിന്റെ കൊമ്പന്മാര്. ദക്ഷിണേന്ത്യന്‍ ഡര്ബിയെന്നറിയപ്പെട്ട ഈ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകര്‍ച്ച. ഈ സീസണില്‍ ഗ്യാലറിയിലെത്തിയ റെക്കോര്‍ഡ് കാണികളുടെ മുന്നിലായിരുന്നു സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനം. ഈ പ്രകടനം വിലയിരുത്തി ശരിയായ ദിശയിലേക്ക് ടീമിനെ എത്തിക്കുക എന്ന വളരെ വലിയ ഉത്തരവാദിത്തമാണ് കോച്ച് റെനെ മ്യൂലെന്സ്റ്റീനുള്ളത്.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ടീമിനെ വലച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ട് ഗോളുകള്‍ നേടി മികച്ച ഫോമില്‍ കളിക്കുന്ന സി.കെ. വിനീതും മത്സരദിവസം പരിക്കിന്റെ പിടിയിലായി എന്നാണ് കോച്ച് പറയുന്നത്. എന്നാല്‍ മത്സരത്തലേന്ന് വൈകിട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പോലും കോച്ച് റെനെ മ്യൂലെന്സ്റ്റീന് വിനീത് പരിക്കിന്റെ പിടിയിലാണെന്നോ കളിക്കാനിറങ്ങില്ലെന്നോ ഉള്ള ഒരു സൂചനയും നല്‍കിയില്ല. മാത്രമല്ല ഫിറ്റാണെന്ന് പറയുകയും ചെയ്തു. പിന്നെ എപ്പോഴാണ് വിനീതിന് കളിക്കാന്‍ കഴിയാത്തവിധം പരിക്കേറ്റത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എതിരാളികള്‍ വിനീതിന്റെ മുന്‍ ക്ലബായ ബെംഗളൂരു ആയതുകൊണ്ട് താരത്തെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നാണ് പിന്നാമ്പുറ സംസാരം.
വിനീതിന് പകരമെത്തിയ ഇയാന്‍ ഹ്യൂം അദ്ധ്വാനിച്ച് കളിച്ചെങ്കിലും കാര്യമുണ്ടായതുമില്ല.
വിനീതിന്റെ അഭാവം കൂടിയായപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ താളം നഷ്ടപ്പെട്ടു. പ്ലേ മേക്കറുടെ റോളില്‍ കളിക്കുന്ന വെസ് ബ്രൗണിന് സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ കഴിയാതിരുന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. സ്ട്രൈക്കറുടെ റോൡിറങ്ങിയ മാര്‍ക്ക് സിഫ്നിയോസും കളത്തില്‍ പൂര്‍ണ്ണ പരാജയമായി മാറി. മുന്‍ മത്സരങ്ങൡ പ്രതിരോധം കരുത്തുറ്റതായിരുന്നെങ്കില്‍ ബെംഗളൂരുവിനെതിരെ അതും പാളി.
കൡുടെ തുടക്കത്തില്‍ മാത്രം ബ്ലാസ്റ്റേഴ്സ് മുന്‍തൂക്കം നേടിയെങ്കിലും എതിരാളികളുടെ കരുത്ത് മനസ്സിലാക്കിയശേഷം ബെംഗളൂരു കളം പിടിച്ചടക്കുന്നതാണ് കണ്ടത്. പിന്നീട് പലപ്പോഴും മൈതാനത്ത് കാഴ്ചക്കാരാവാനായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ വിധി. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ബെംഗളൂരുവിന്റെ ഏഴയലത്ത് എത്താന്‍ പോലും പലപ്പോഴും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞതുമില്ല. പോള്‍ റെച്ചൂബ്കയ്ക്കു പകരം ഗോള്‍വലക്ക് മുന്നില്‍ കാവല്‍ നിന്ന സുഭാശിഷ് റോയ് ചൗധരി മികച്ച പ്രകടനം നടത്തിയതുകൊണ്ടു മാത്രം തോല്‍വി 3-1ല്‍ ഒതുങ്ങി. 73-ാം മിനിറ്റില്‍ പരിക്കേറ്റ് സുഭാശിഷ് കളംവിട്ടതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
അതിനുശേഷമാണ് മികുവിന്റെ രണ്ട് ഗോളുകളും പിറന്നത്. ഇഞ്ചുറി ടൈമില്‍ സമനില നേടാന്‍ നടത്തിയ ആലോചനാശൂന്യമായ നീക്കങ്ങള്‍ക്കിടെ പ്രതിരോധം പാളി. ചെന്നൈയില്‍ അവസാന നിമിഷ സമനില ഗോള്‍ നേട്ടം നിറച്ച അമിത ആത്മവിശ്വാസം ജിങ്കാനെ എതിര് ഗോള്‍ പോസ്റ്റിനു മുന്നില്‍ എത്തിച്ചപ്പോള്‍ ബെംഗളൂരു അവസരം മുതലെടുത്തു. മികച്ച സ്ട്രൈക്കറായ മികുവിനെ പൂട്ടാനുള്ള കെല്പ്പൊന്നും മറ്റുള്ളവര്ക്കുണ്ടായതുമില്ല.
എന്തായാലും സ്വന്തം തട്ടകത്തിലെ തോല്‍വി ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം കെടുത്തുമെന്ന് ഉറപ്പ്. ഇനി കാവിലെ പാട്ടുത്സവത്തിന് കാണാമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ നിലപാട്. നാലാം തീയതി കൊച്ചിയിലെ അടുത്ത മത്സരത്തില്‍ ഉജ്ജ്വല ഫോമിലുള്ള പൂനെ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: