ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്കും കൂട്ടാളികള്‍ക്കും മൂന്നു വര്‍ഷം തടവ് ശിക്ഷ നല്കിയ വിധിയാണ് സ്റ്റേ ചെയ്തത്.
കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. മധു കോഡയ്ക്കൊപ്പം കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്.സി. ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവര്‍ക്കാണ് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ കൂട്ടുപ്രതിയായ വിനി അയ്ണ് ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡി (വിഐഎസ്യുഎല്‍) കമ്പനിക്ക് 50 ലക്ഷം രൂപ പിഴ കോടതി വിധിച്ചിരുന്നു. സിബിഐ കോടതി വിധി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ തത്കാലം പിഴയൊടുക്കേണ്ടതില്ല.
ഝാര്‍ഖണ്ഡിലെ രാജാര നോര്‍ത്ത് കല്‍ക്കരി ബ്ലോക്ക് കൊല്‍ക്കൊത്തയിലെ വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് (വിസുല്‍) കമ്പനിക്ക് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് മധു കോഡയും കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് ഡയറക്ടര്‍ വൈഭവ് തുള്‍സ്യന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബസന്ത് കുമാര്‍ ഭട്ടാചാര്യ, ബിപിന്‍ വൈഭവ് സിങ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നവീന്‍ കുമാര്‍ തുള്‍സ്യന്‍ എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.
2007 ജനുവരി എട്ടിനാണ് കമ്പനി കല്‍ക്കരി പാടത്തിനായി അപേക്ഷിച്ചതെന്ന് സിബിഐ വിചാരണ കാലത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിസുലിന് പാടം അനുവദിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരും സ്റ്റീല്‍ മന്ത്രാലയവും ശുപാര്‍ശ നല്‍കിയിരുന്നില്ല. 36ാമത് സ്ക്രീനിംഗ് കമ്മിറ്റിയാണ് പാടം അനുവദിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഇക്കാലത്തെ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്തയായിരുന്നു സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന്.
വിസുല്‍ കമ്പനി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നില്ലെന്ന കാര്യം കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗില്‍ നിന്നും കാര്യങ്ങള്‍ ഗുപ്ത മറച്ചുവെച്ചുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: