മുംബൈ: ബ്രിട്ടീഷുകാരുമായുണ്ടായ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വ്യാപക അക്രമം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ട് സംഭവങ്ങളാണ് അക്രമം വ്യാപിക്കാന്‍ കാരണം. തിങ്കളാഴ്ചയുണ്ടായ അനുസ്മരണ ചടങ്ങിന് നേരെ കല്ലേറുണ്ടായി, ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പുറത്ത് രണ്ട് വിഭാഗക്കാര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം പിന്നീട് വളരെ പെട്ടെന്ന് വ്യാപിച്ചു.
1818ലെ യുദ്ധസ്മാരകത്തിന് സമീപം അജ്ഞാതരായ രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്. പൂനെ ജില്ലയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമം വളരെ പെട്ടന്ന് തന്നെ തൊട്ടടുത്ത ഗ്രാമങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഏതാണ്ട് 40 വാഹനങ്ങള്‍ കത്തിക്കുകയോ കല്ലേറില്‍ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മുംബൈ ഹാര്‍ബര്‍ ലൈന്‍ സമരക്കാര്‍ തടഞ്ഞു. പൂനെ-അഹമ്മദാബാദ് ഹൈവേയില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതായിട്ടാണ് സൂചന. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സൗരഭ് റാവു പറഞ്ഞു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളും കോളേജുകളും അടച്ചു.
അതേസമയം ജനങ്ങള്‍ ശാന്തരായിരിക്കൗെണന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടുണ്ട്.
എല്ലാവര്‍ഷവും ജനുവരി ഒന്നിന് ആയിരക്കണക്കിന് പേര് യുദ്ധസ്മാരകത്തില്‍ എത്താറുണ്ട്. 1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ നിരവധി ദളിത് സൈനികരുണ്ടായിരുന്നു. യുദ്ധത്തില്‍ മറാഠികളടങ്ങിയ പേഷ്വായുടെ സൈന്യം പരാജയപ്പെടുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിക്കുകയും ചെയ്തു. ജാതിക്കെതിരായ പോരാട്ട വിജയമായിട്ടാണ് ദളിതര്‍ ഇതിനെ കാണുന്നത്. 1927ല്‍ അംബേദ്കര്‍ ഇവിടെ സന്ദര്‍ശിച്ചതിന് ശേഷമാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. വിഷയത്തില്‍ ചരിത്രകാരന്മാര് രണ്ടുതലങ്ങളിലാണ്.
എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷം ഏറെ വിവാദമായിരുന്നു. പൂനെ ആസ്ഥാനമായുള്ള അഖില ഭാരതീയ ബ്രാഹ്മിണ്‍ മഹാസംഘിനെപ്പോലുള്ള പോലുള്ള നിരവധി സംഘടനകള്‍ ആഘോഷം ദേശവിരുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്നു. പേഷ്വായുടെ പഴയ ആസ്ഥാനമായ പൂനെയിലെ ശനിവാര്‍ വാഡയില്‍ ഞായറാഴ്ച നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, സഹോദരന് രാജ വെമുല തുടങ്ങിയവരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: