മുഹമ്മ: വേമ്പനാട്ടു കായലില്‍ പോള ശല്യം രൂക്ഷം,യാത്ര ദുസഹമാക്കി ബോട്ട് സര്‍വീസ് വൈകുന്നു. മത്സ്യ തൊഴിലാളികള്‍ക്ക് വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തണ്ണീര്‍മുക്കം, കണ്ണങ്കര,പുത്തനങ്ങാടി, പൊന്നാട്, അമ്പലക്കടവ്, മണ്ണഞ്ചേരി, ആര്യാട് പ്രദേശങ്ങളിലാണ് പായല്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്. വര്‍ഷകാലത്ത് പുന്നമട മുതല്‍ കൊച്ചിവരെയുള്ള കായലിന്റെ കിഴക്കേ തീരത്തും തുലാവര്‍ഷത്തില്‍ കായലിന്റെ പടിഞ്ഞാറെ തീരത്തുമാണ് പോള അടിഞ്ഞു കൂടുന്നത്.
ഇതിനാല്‍ കായലില്‍ വള്ളമിറക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. വഞ്ചിവീട് ടൂറിസം വ്യവസായത്തെയും യാത്രാ ബോട്ടുകളെയും പോള പ്രതികൂലമായി ബാധിക്കുന്നു. പോളശല്യം മൂലം നീട്ടുവല, കുറ്റിവല, കമ്പവല എന്നിവ ഉപയോഗിച്ച് നടത്തുന്ന മത്സ്യ ബന്ധനവും അവതാളത്തിലായി. കൂടാതെ കക്കാവാരു തൊഴിലാളികള്‍ക്ക് വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കുട്ടനാട്ടില്‍ കൃഷി ആരംഭിക്കുന്നതിന് മുമ്പ് പാടശേഖരങ്ങളിലെ പായല്‍ കായലിലേയ്ക്ക് തള്ളി വിടുന്നത് മൂലമാണ് പോള പെരുകാന്‍ കാരണം. തണ്ണീര്‍മുക്കം ബണ്ട് അടച്ചതോടെ ഉപ്പുവെള്ളത്തിന്റെ വരവ് നിലച്ചു. ഇതോടെ പോളപ്പായല്‍ ചീയാനുള്ള സാധ്യതയുമില്ലാതായി. മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ ബണ്ട് തുറക്കുന്നവരെ ഈ ദുരിതം പേറിയാണ് മത്സ്യ – കക്കാ തൊഴിലാളികളും സര്‍വീസ് ബോട്ടുകളും ഹൗസ്ബോട്ടുകളും കായലിലൂടെ സഞ്ചരിക്കേണ്ടത്. അടുത്ത മൂന്ന് മാസങ്ങളില്‍ ചെമ്മീന്‍ കൊയ്ത്ത് ലഭിക്കുന്ന സമയമാണ്. പായല്‍ നിറഞ്ഞതോടെ വലകള്‍ നാട്ടാനും ചെമ്മീന്‍ പിടിക്കാനും കഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: