മുത്തലാഖ് നിരോധനനിയമം നിര്‍മിക്കാന്‍ കാണിച്ച ധീരതയ്ക്ക് നരേന്ദ്ര മോദിയെ അഭിനന്ദിക്കാതെ വയ്യ. മുസ്ലിം സ്ത്രീകളും മനുഷ്യരെന്ന് അംഗീകരിക്കുന്ന നിയമമാണത്. വധശിക്ഷ വിധിക്കപ്പെട്ടവനുപോലും താന്‍ എന്തുകൊണ്ടാണ് ഇവ്വിധം ശിക്ഷിക്കപ്പെടുന്നതെന്ന് അറിയാന്‍ അവകാശമുള്ള ഒരു രാജ്യത്ത് മുസ്ലിം സ്ത്രീക്ക് താന്‍ എന്തുകൊണ്ട് ഉപേക്ഷിക്കപ്പെടുന്നുവെന്ന് അറിയാന്‍ അവകാശമില്ലെന്ന് ദൈവം വിധിക്കും എന്നുകരുതാന്‍ ഒരു ന്യായവും ഇല്ല. കാരണം ലോകാലോകങ്ങളുടെ സ്രഷ്ടാവും പരമകാരുണികനുമാണ് ദൈവമെന്ന് ഖുര്‍-ആന്‍ ഉദ്ഘോഷിക്കുന്നു. അങ്ങനെയുള്ള തന്റെ സൃഷ്ടിജാലങ്ങളില്‍ ഒന്നിനോട് ഇത്രയ്ക്ക് കനത്ത അനീതി കാട്ടുമെന്നു കരുതുന്നതുതന്നെ ദൈവനിന്ദയാണ്.
ശരിയത്ത് നിയമം ദൈവസൃഷ്ടമായ നിയമവ്യവസ്ഥയാണെന്നാണ് അതിന്റെ പ്രചാരകര്‍ അവകാശപ്പെടുന്നത്. ദൈവസൃഷ്ടമായതുകൊണ്ടുതന്നെ മനുഷ്യന് അതില്‍ കൈകടത്തുന്നത് ദൈവകോപത്തെ ക്ഷണിച്ചുവരുത്തുമെന്നാണ് മുത്തലാഖ് നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന മുസ്ലിംലീഗ് നേതാവും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ആണയിടുന്നത്. ഖുര്‍ ആനില്‍ വിശദീകരിക്കുന്ന ദൈവ വചനങ്ങള്‍ മാത്രമല്ല, പ്രവാചകനായ മുഹമ്മദിന്റെ ജീവിതചര്യകളും (ഹദീസുകള്‍) ശരിയത്തിന്റെ ഭാഗമാണെന്നും അവര്‍ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ അതില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ല എന്നാണ് ശരിയത്ത് ആരാധകര്‍ ശഠിക്കുന്നത്. അക്കൂട്ടത്തില്‍ കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷന്‍ എം.എം. ഹസ്സനും ഉള്‍പ്പെടുന്നു എന്നത് അദ്ഭുതകരം തന്നെ.
പ്രവാചകനായ മുഹമ്മദിന്റെ ജീവിതചര്യകള്‍ മനുഷ്യവംശത്തിന് എക്കാലത്തേക്കും ബാധകമായ പ്രമാണമായി അംഗീകരിക്കപ്പെട്ടാല്‍ അദ്ദേഹം ആറു വയസ്സുമാത്രം പ്രായമുള്ള അയിഷയെ ഭാര്യയാക്കി സ്വീകരിച്ചത് പ്രമാണമായി അംഗീകരിക്കേണ്ടിവരും. ഇത് പ്രമാണമായി സ്വീകരിക്കത്തക്കവിധം ഹൃദയശൂന്യരാണ് ഇ.ടി. മുഹമ്മദ് ബഷീറും എം.എം. ഹസ്സനും എന്ന് ഞാന്‍ കരുതുന്നേയില്ല. സ്ത്രീപുരുഷ സമത്വം ശരിയത്ത് അംഗീകരിക്കുന്നില്ല. പുരുഷന്റെ അത്രയും ബുദ്ധി സ്ത്രീകള്‍ക്ക് ഇല്ല എന്നാണ് ശരിയത്ത് വിധിക്കുന്നത്. ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും നയിച്ച പാര്‍ട്ടിയുടെ നേതാവും ഗുണഭോക്താവുമായ എം.എം. ഹസ്സന് അത് സമ്മതിക്കും എന്നുതോന്നുന്നില്ല.
ഈ രണ്ട് സ്ത്രീകളുടേയും ദേശീയ നേതൃത്വം അംഗീകരിച്ച് മുന്നണിയില്‍ പ്രവര്‍ത്തിച്ച മുസ്ലിംലീഗിനും അത് അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
സത്യം സാര്‍വ്വലൗകികമാണെന്നും, അത് എല്ലാവര്ക്കും അറിയാന്‍ കഴിയുമെന്നും, ഏതൊരാളും താനറിയുന്ന സത്യത്തിന് സാക്ഷിയാകാന്‍ മടിക്കരുതെന്നും ഖുര്‍-ആന്‍ ഉദ്ഘോഷിക്കുന്നു. അതുകൊണ്ടാണ് ഖുര്‍-ആനിലൂടെ അവതീര്‍ണ്ണമായ വേദത്തെ സത്യവേദമെന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ ശരിയത്തുപ്രകാരം സ്ത്രീയുടെ സാക്ഷ്യത്തിന് പകുതി വിശ്വാസ്യത മാത്രമേയുള്ളൂ. അതായത്, ഏതെങ്കിലും കാര്യത്തിന്റെ സത്യസാക്ഷിയായി പുരുഷനാണെങ്കില്‍ ഒരാള്‍ മതിയാകും; സ്ത്രീയാണെങ്കില്‍ രണ്ട് പേര് വേണ്ടിവരും. ലിംഗഭേദമനുസരിച്ച് സത്യസാക്ഷ്യം മാറും എന്നത് പരിഷ്കൃത സമൂഹത്തിനെന്നല്ല, പ്രാകൃത സമൂഹത്തിനുപോലും അസ്വീകാര്യമാണ്.
സ്വത്ത് പങ്കുവക്കുമ്പോഴും സ്ത്രീക്ക് തുല്യത ഇല്ല. പുരുഷന് ലഭിക്കുന്ന സ്വത്തിന്റ പകുതിമാത്രമേ സ്ത്രീക്ക് അവകാശമുള്ളൂ. കുടുംബസ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ മാത്രമല്ല ഈ അനീതി നടമാടുന്നത്. ഒരു അച്ഛന് രണ്ട് പെണ്മക്കള് ഉണ്ടെന്നു കരുതുക. അദ്ദേഹം സ്വന്തം നിലയ്ക്ക് സമ്പാദിച്ച സ്വത്ത്, വില്പത്രം എഴുതിവെക്കാതെ അദ്ദേഹം മരിച്ചാല്‍, പെണ്മക്കള്ക്ക് മാത്രമായി ലഭിക്കില്ല. മരിച്ച ആളുടെ സഹോദരങ്ങള്‍ക്കും അതില്‍നിന്നും അവകാശം ലഭിക്കും. എന്നാല്‍ ആണ്‍മക്കളാണുള്ളതെങ്കില്‍ സ്വത്ത് ആണ്മക്കള്ക്ക് കിട്ടുകയും ചെയ്യും.
ആണിന് ലഭിക്കുന്ന നീതിക്ക് തുല്യമായ നീതി ഒരു കാരണവശാലും പെണ്ണിന് ലഭിക്കരുതെന്ന് ദൈവം വിധിക്കുമോ? ഭര്‍ത്താവിന് ഭാര്യയെ മര്‍ദ്ദിച്ച് അനുസരിപ്പിക്കാം എന്നാണ് ശരിയത്ത് വിധി.
സ്വഭാവദൂഷ്യം കണ്ടാല്‍ ഭാര്യയെ ശിക്ഷിച്ച് ശരിപ്പെടുത്താനുള്ള സമ്പൂര്‍ണ അധികാരം ഭര്‍ത്താവിന് നല്കുമ്പോള് വിടനായ ഭര്‍ത്താവിനെതിരെ മറുവാക്ക് പറയാനുള്ള അവകാശംപോലും ഭാര്യക്ക് നല്‍കുന്നുമില്ല. കാരണം ഭര്‍ത്താവിന് രക്ഷാകര്‍ത്താവിന്റെ പദവിയാണ് ശരിയത്ത് നല്‍കുന്നത്. അതുകൊണ്ട് മര്‍ദ്ദിക്കുക എന്നത് ഭര്‍ത്താവിന്റെ ന്യായമായ അവകാശമാണ്.
ഭാര്യയ്ക്ക് ഒരേസമയം ഒന്നിലേറെ ഭര്ത്താക്കന്മാര് പാടില്ല. ഭര്‍ത്താവിന് ഒരേസമയം നാല് ഭാര്യമാര്‍ വരെ ആകാം.
ശരിയത്ത് അതിന് സാധൂകരണം നല്‍കുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെടാത്തവനും മറ്റു സമുദായങ്ങളില്‍ ഉള്‍പ്പെടുന്നവനുമായ ഒരുവന് ഒരു ഭാര്യ ജീവിച്ചിരിക്കെ അവളെ നിയമപ്രകാരം ഉപേക്ഷിക്കാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ ജയില്‍വാസം ഉറപ്പാണ്. ബഹുഭാര്യത്വവും ഭര്‍ത്തൃത്വവും പ്രാകൃത സമൂഹങ്ങളിലുണ്ടായിരിക്കണം. അത്തരം സമ്പ്രദായം ലൈംഗിക അരാജകത്വം സൃഷ്ടിക്കും. ഇത്തരം സമൂഹത്തിലെ സാമൂഹിക ബന്ധങ്ങളും തകരും. സാമൂഹികമായ അരാജകത്വം ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഒരാള്‍ക്ക് ഒരു ഭാര്യ; ഒരു ഭര്‍ത്താവ് എന്ന നിയമം നടപ്പിലാക്കിയത്. ഭാരതത്തില്‍ ഈ ലക്ഷ്യത്തോടെ ഈ നിയമം നടപ്പിലാക്കിയത് ഉദ്ദാലക മഹര്‍ഷിയുടെ മകനായ ശ്വേതകേതുവാണെന്ന് മഹാഭാരതം പറയുന്നു.
ബഹുഭാര്യത്വം മാത്രമല്ല, സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്നും ശരിയത്ത് പറയുന്നു. എല്ലാ സ്ത്രീകളെയും ബലാത്സംഗം ചെയ്യരുത്; ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ യുദ്ധത്തടവുകാരികളാകണം എന്ന നിബന്ധനയുണ്ടെന്നുമാത്രം. ഭാര്യയ്ക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കണമെങ്കില്‍ അതിന് പ്രതിഫലം നല്‍കിയിരിക്കണമെന്ന് ശരിയത്ത് നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നല്‍കേണ്ടതില്ല എന്നും ശരിയത്ത് വിധിക്കുന്നു.
ഈ അനീതിയെ ചോദ്യം ചെയ്ത് മധ്യപ്രദേശിലെ ഇന്‍ഡോറുകാരി ഷാബാനു ബീഗം 1978 ല്‍ കോടതിയെ മസീപിച്ചു. അറുപത്തിരണ്ടുകാരിയായ ഷബാനു ബീഗത്തെ അവരുടെ ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന് മൊഴി ചൊല്ലി. തനിക്ക് ജീവനാംശം ലഭിക്കാന്‍ ഇന്ത്യന്‍ നിയമം അനുസരിച്ച് അവകാശമുണ്ടെന്നും, മറ്റ് സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം തനിക്ക് നിഷേധിക്കുന്നത് വിവേചനപരമാണെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും കാണിച്ചാണ് അവര്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് കേസ് പരിഗണിച്ച് വിശദമായ വാദം കേട്ടു.
ചീഫ് ജസ്റ്റിസ് വൈ. വി. ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍, ജസ്റ്റിസ്മാരായ രംഗനാഥമിശ്ര, സി. എ. ദേശായ്, ഒ. ചിന്നറെഡ്ഡി, ഇ.എം. വെങ്കിടരാമയ്യ എന്നിവര്‍ 1985 ല്‍ ഷബാനുബീഗത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇന്ത്യന്‍ ക്രിമിനല്‍ നടപടി ക്രമം 125-ാം വകുപ്പ് പ്രകാരം ഷബാനുവിന് ജീവനാംശം നല്‍കണമെന്ന വിധി പക്ഷേ നടപ്പാക്കിയില്ല. യാഥാസ്ഥിതിക മുസ്ലിം സംഘടനകളുടേയും വ്യക്തികളുടേയും സംഘടിതമായ എതിര്‍പ്പിനു മുന്നില്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ കീഴടങ്ങുകയും വിധി നടപ്പിലാക്കാതിരിക്കാനുള്ള നിയമനിര്‍മാണം നടത്തുകയും ചെയ്തു. ആധുനിക ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നിയമനിര്‍മാണമായിരുന്നു അത് എന്ന് പറയാതെ വയ്യ.
(നാളെ കുറ്റവും ശിക്ഷയും മതം നിശ്ചയിച്ചാല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: