കണ്ണൂര്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് വോട്ടുചെയ്യാനുള്ള പ്രകാശ് കാരാട്ടിന്റെ തീരുമാനം രാഷ്ട്രീയപാപ്പരത്വവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരുമാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇഎംഎസ്സിന്റെ കാലശേഷം മുഖ്യധാരയില്‍ മാര്‍ക്സിസ്റ്റ് സംവാദം നടക്കുന്നില്ല. സംവാദവും ജനാധിപത്യവും സയാമീസ് ഇരട്ടകളാണ്. കഴിഞ്ഞ 14 വര്‍ഷത്തോളമായി മുഖ്യധാരാ വിഷയങ്ങളില്‍ പാര്‍ട്ടി സംവാദം നടത്തുന്നില്ല. മാര്‍ക്സിസ്റ്റുകാര്‍ പോലും വര്‍ഗ്ഗസമരത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബര്‍ലിന്‍ ആരോപിച്ചു.
സിപിഎമ്മില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കാന്‍ പാര്‍ട്ടിയില്‍ അനുവാദമില്ല. ജനാധിപത്യം മരിക്കുകയാണ്. സോഷ്യലിസത്തെപ്പറ്റിയുള്ള ധാരണകള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടിയില്‍ സംവിധാനമില്ല. പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ചാണ് സിപിഎം കേന്ദ്ര കമ്മറ്റി ഓഫീസിലെ മുന്‍ ഗവേഷണവിഭാഗം തലവനും കാരാട്ടിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവുമായിരുന്ന ഡോ.പ്രബന്ജിത്ത് ബോസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും എസ്എഫ്ഐ തൂത്തെറിയപ്പെട്ടതും പാര്‍ട്ടിയുടെ നയവ്യതിയാനം കൊണ്ടാണ്.
മാര്‍ക്സിസം പ്രചരിപ്പിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കുക, കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്തുക, സാമ്രജ്യത്വ ആഗോളവത്കരണത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപീകരിച്ച സോഷ്യലിസ്റ്റ് സംവാദവേദിയുടെ ഉദ്ഘാടന സമ്മേളനം 9 ന് 3 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടത്തുമെന്നും ബര്‍ലിന്‍ അറിയിച്ചു. സംവാദവേദിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വി.എസ്.അച്ചുതാനന്ദനെ അറിയിച്ചിട്ടില്ല. എന്നാല്‍ വി.എസിന്റെ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുണ്ടൂരില്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളും ഒഞ്ചിയത്തെ ആര്‍എംപിയുടെ രൂപീകരണവും സിപിഎമ്മിന്റെ നയപരിപാടികള്ക്കെതിരെയുള്ള പ്രതികരണമാണെന്നും ബര്‍ലിന്‍ പറഞ്ഞു.
ചടങ്ങില്‍ വെച്ച് ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ഏകാധിപതികള്‍ അര്‍ഹിക്കുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.പ്രസന്‍ജിത്ത് ബോസ് നിര്‍വഹിക്കും. സിപിഎം മുന്‍ ബാലുശ്ശേരി ഏരിയാ സെക്രട്ടറി കെ.കെ.മാധവന് പുസ്തകം ഏറ്റുവാങ്ങും.
പത്രസമ്മേളനത്തില്‍ സോഷ്യലിസ്റ്റ് സംവാദവേദി കണ്‍വീനര്‍ എം.വി.പത്മനാഭന്, അഡ്വ,കസ്തൂരിദേവന്‍, പ്രൊഫ.സജി, കരിവെള്ളൂര്‍ മുരളിമാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: