അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് സ്വാതന്ത്ര്യസമര പദവി നല്കാന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ തുറന്ന കത്ത്.
രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് പേരുകേട്ട കേരളത്തിലിപ്പോള്‍ ആറായിരത്തോളം അടിയന്തരാവസ്ഥാ തടവുകാര്‍ ആനുകൂല്യമോ അംഗീകാരമോ ഇല്ലാതെ ജീവിച്ചിരിപ്പുണ്ട്. ആറായിരം എന്ന സംഖ്യയ്ക്ക് അധികകാലത്തെ ആയുസ്സുണ്ടാവില്ല. പ്രായാധിക്യവും രോഗബാധയും കാരണം പരമാവധി ഒരു വ്യാഴവട്ടത്തിനുള്ളില്‍ അവര്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് മറയാന്‍ പോവുകയാണ്. അതിനുള്ളില്‍ അവര്‍ക്ക് രാഷ്ട്രീയ അംഗീകാരവും പെന്‍ഷനും നല്‍കുന്നത് ഏറ്റവും മഹത്തായ ജനാധിപത്യ പ്രവര്‍ത്തനമായിരിക്കും.
അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചാണ് അക്കാലത്ത് സിപിഎം വോട്ട് പിടിച്ചതും അധികാരത്തിലെത്തിയതും എന്നത് അനിഷേധ്യമായ ഒരു ചരിത്രവസ്തുതയാണ്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടി അവരെ സൗകര്യപൂര്‍വം മറന്നു. രണ്ടുവട്ടം നായനാരും ഒരു തവണ വിഎസും നാട് ഭരിച്ചിട്ടും അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് നീതി ലഭിച്ചില്ല.
എങ്കിലും ആ ഇരുണ്ടകാലത്തിന്റെ ഇര എന്ന നിലയ്ക്ക് പിണറായി വിജയന് മുഖ്യമന്ത്രി ആയപ്പോള്‍ തടവുശിക്ഷയനുഭവിച്ചവര്ക്കും പൊതുസമൂഹത്തിനും പ്രതീക്ഷ ഉണ്ടായിരുന്നു.
എന്നാല്‍ അസോസിയേഷന് ഓഫ് ദ എമര്‍ജന്‍സി വിക്ടിംസിന്റെ നിവേദനത്തിനുള്ള മറുപടിയില്‍ (25582/എസ്എസ്എ.2/2017, 15.04.2017) പെന്ഷന് അനുവദിക്കാനാവില്ല എന്ന അസന്നിഗ്ദ്ധ നിലപാടാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൈക്കൊണ്ടത്. മുഖ്യമന്ത്രിയുടെ അറിവോ അനുവാദമോ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അത്തരത്തിലൊരു മറുപടി നല്‍കാനാവില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യകക്ഷിയുടെ സെക്രട്ടറി എന്ന നിലയ്ക്ക് താങ്കള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഇനിയെന്തെങ്കിലും ചെയ്യാനാവൂ.
ഭരണകൂടം ചെയ്ത അതിക്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ മാപ്പിരക്കുന്നതിന്റെയും പ്രായശ്ചിത്തം ചെയ്തതിന്റെയും എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. അതുകൊണ്ടുതന്നെ ആസന്നമരണ ന്യൂനപക്ഷത്തോട് ഇനിയും അവഗണന തുടരുന്നത് ചരിത്രത്തിലെ തീരാക്കളങ്കത്തിനായിരിക്കും വഴിവയ്ക്കുക.
എസ്. രമണന്
കുഴല്‍മന്ദം, പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: