ആലപ്പുഴ: സ്പിരിറ്റ് കേസിലെ പിടികിട്ടാപ്പുള്ളിയെ എക്സൈസ് അറസ്റ്റു ചെയ്തു. കാര്‍ത്തികപള്ളി കീരിക്കാട് ചെറുവള്ളി പടീറ്റതില്‍ മനോജ്(37) ആണ് പിടിയിലായത്. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോയമ്പത്തൂര്‍, പലക്കാട്, ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളില്‍ നിരവധി സ്പിരിറ്റ് കേസില്‍ പ്രതിയാണ്.
കരിയിലക്കുളങ്ങരയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയകുമാറിനെ തലയ്ക്കടിച്ച് മാരകമായി പരിക്കേല്പിച്ച കേസില്‍ കോടതി അഞ്ചുവര്ഷേത്തേയ്ക്ക് ശിക്ഷിച്ച ഈയാള് ഒളിവിലായിരുന്നു. കായംകുളത്തുവച്ച് എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചതിനും ഈയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. ഇയാളെ പിടികൂടുന്നതിനായി ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് ഒരുമാസമായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തില്‍, മാവേലിക്കര തഴക്കരയിലെ രഹസ്യ സങ്കേതത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: