കൊച്ചി: നടന് മമ്മൂട്ടിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് ശേഷവും വനിതാ താരങ്ങളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെയുള്ള വിമര്‍ശനം തുടരുന്നു. സിനിമ, സാംസ്കാരിക മേഖലകള്‍ക്ക് പുറമേ സാധാരണ പ്രേക്ഷകരും സംഘടനയ്ക്ക് എതിരായിരിക്കുകയാണ്. കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്തതോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായത്. വിമര്‍ശനം ശക്തമായതോടെ സംഘടന പോസ്റ്റ് നീക്കം ചെയ്തിരുന്നു.
സംഘടനയുടെ നീക്കം തരംതാഴ്ന്ന പ്രവര്ത്തിയായിപ്പോയെന്നാണ് സിനിമ ലോകത്തിന്റെ അഭിപ്രായം. 2017 എന്നത് സിനിമാലോകത്തിന് അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.
ഈ അടിക്കുറിപ്പോടെയാണ് മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘മമ്മൂട്ടി പഴയ മമ്മൂട്ടിയുടെ ഒരു മങ്ങിയ നിഴല്‍ മാത്രമായി മാറിയിട്ടും അദ്ദേഹത്തിന്റെ ആരാധകര്‍ സിനിമയുടെ നിലവാരത്തെക്കാളും അദ്ദേഹത്തിന്റെ യുവത്വത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. കസബ സ്ത്രീ വിരുദ്ധതയെ മഹത്വവല്‍കരിക്കുന്നു. പാര്‍വതി ക്ഷമാപണം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്, അവള് തെറ്റൊന്നും ചെയ്തിട്ടില്ല. ഇങ്ങനെ പോകുന്ന ഉള്ളടക്കം.
എന്നാല്‍ സംഭവത്തിന് ശേഷം സംഘടനയെ പിന്തുണച്ചവരും അവര്‍ക്ക് എതിരായിരിക്കുകയാണ്. പാര്‍വതി വിഷയത്തില്‍ മാന്യമായും സമചിത്തതയോടുമാണ് മമ്മൂട്ടി പ്രതികരിച്ചത്. അതിന് ശേഷവും വനിത സംഘടന തുടരുന്ന നിലപാട് അപഹാസ്യമാണെന്ന് നടന് അനില്‍ പി നെടുമങ്ങാട് അഭിപ്രായപ്പെട്ടു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുതിയ വര്‍ഷം തുടങ്ങിയത് മമ്മൂട്ടിയെ തെറിവിളിച്ച ലേഖനം ഷെയര്‍ ചെയ്തു കൊണ്ടാണ്.
മലയാളത്തില്‍ എത്രയോ നല്ല ലേഖനങ്ങള്‍ പാര്‍വതിയെ പിന്തുണക്കുന്നതും മമ്മൂട്ടിയെ തെറി വിളിക്കാത്തതും പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ഉള്ളതും ഒക്കെ ഇതിനകം വന്നിട്ടുണ്ട്. അതൊന്നും ഇവര്‍ ഇതുവരെ ഷെയര്‍ ചെയ്തില്ലെന്നും മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. പാര്‍വതിയോടൊപ്പം എന്നാല്‍ അതിനര്‍ത്ഥം മമ്മൂട്ടിക്കൊപ്പമില്ലെന്നല്ല.
എല്ലാവരും ബുദ്ധിപൂര്‍വം കളിക്കുകയാണ്. പാര്‍വതിയൊഴികെ എല്ലാവരുമെന്നും സുനിത പറയുന്നു. സംഭവങ്ങള്‍ക്ക് ശേഷം വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേയ്സ്ബുക്ക് പേജ് ടു സ്റ്റാര്‍ റേറ്റിങ്ങിലേക്ക് താഴ്ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: