കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മ രൂപീകരിച്ച് ദേശീയപാത ബൈപ്പാസ് വിരുദ്ധസമരം സംഘടിപ്പിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. കീഴാറ്റൂര്‍ സെന്‍ട്രല്‍, വടക്ക് കീഴാറ്റൂര്‍ ബ്രാഞ്ചുകളിലെ പതിനൊന്ന് അംഗങ്ങളെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
കീഴാറ്റൂര്‍ സെന്‍ട്രല്‍ ബ്രാഞ്ചിലെ ആകെയുള്ള 12 പേരില്‍ 9 അംഗങ്ങളെയും വടക്ക് ബ്രാഞ്ചിലെ രണ്ട് അംഗങ്ങളെയുമാണ് പുറത്താക്കിയത്. സെന്‍ട്രല്‍ ബ്രാഞ്ചിലെ പി. ശശി, എം. ബൈജു, ബിജു, രാഹുല്‍, പ്രിന്‍സ്, ബാലന്, രാമകൃഷ്ണന്, രജിത്ത്, ബി. ഗോവിന്ദന്, വടക്ക് ബ്രാഞ്ചിലെ കെ.വി. ബാലകൃഷ്ണന്, ലാലു പ്രസാദ് എന്നിവരാണ് പുറത്തായത്.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും പുറത്താക്കിയവരുടെ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി, പാര്‍ട്ടി ജില്ലാ കമ്മറ്റി സമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തതിന് നവംബറിലാണ് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയത്.
തങ്ങള്‍ കീഴാറ്റൂരിലെ ജനങ്ങളുടെ സമരത്തിനൊപ്പമാണ് നിലകൊണ്ടതെന്നും മറ്റ് വിശദീകരണങ്ങളൊന്നും നല്കാനില്ലെന്നുമായിരുന്നു സമരാനുകൂലികളായ പാര്‍ട്ടി അംഗങ്ങളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: