ഏറ്റുമാനൂര്‍: ഭാഗവതം എന്നാല്‍ ഭഗവാന് കൃഷ്ണന് തന്നെയാണെന്ന സ്വാമി ഉദിത് ചൈതന്യ. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം നന്ദവാനം ആഡിറ്റോറിയത്തില്‍ ആരംഭിച്ച ഭാഗവത സപ്താഹത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തനിക്ക് ലഭിക്കുന്ന അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയണം എന്നാണ് ഭാഗവതം സൂചിപ്പിക്കുന്നത്. തപസ്വികളായ ഭാരതീയ ആചാര്യന്മാരുടെ സംസ്കാരമാണ് ഭാരതത്തിന്റെ സംസ്കൃതി. അവര്‍ വിശ്വപ്രകൃതിയെ അറിഞ്ഞ്, അനുഭവിച്ച് നേടിയെടുത്ത അറിവാണ് വേദങ്ങള്‍. വേദം എന്നാല്‍ അറിവ് എന്നര്‍ത്ഥം. അറിവ് മൂന്ന് കാര്യത്തെക്കുറിച്ചാകുന്നു. ജീവന്, ജഗത്, ഈശ്വരന്. ഇന്നുള്ള അറിവുകള്‍ ജഗത്തിനെ കുറിച്ചുള്ളതാണ്. ജീവനെക്കുറിച്ചും ഈശ്വരനെക്കുറിച്ചുമുള്ള അറിവ് നേടാന്‍ നാം മനപ്പൂര്‍വ്വം വിട്ടുപോയിരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച് വിവിധ തുറകളിലുള്ള ഗവേഷണങ്ങള്‍ വിവിധ ശാസ്ത്രങ്ങളായി തിരിച്ചിരിക്കുന്നു. ശാസ്ത്രം എന്ന വാക്ക് പോലും ഭാരതീയ ഇതിഹാസങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഭാരതീയ പുരാണങ്ങളെക്കുറിച്ച് അറിഞ്ഞ് വന്ന പാശ്ചാത്യര്‍ അതിന് സയന്‍സ് എന്ന വാക്ക് കൊടുത്തു.
ജീവശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം തുടങ്ങി ആസ്ട്രോ ഫിസിക്സ് വരെയുള്ള ശാസ്ത്ര ശാഖകള്‍ ജഗത്തിലുള്ള വസ്തുക്കളെക്കുറിച്ച് മാത്രം ചിന്തിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുമ്പോള്‍ ജീവന് എന്ന പ്രതിഭാസത്തെക്കുറിച്ചും ഈശ്വരന് എന്ന് ചൈതന്യത്തെക്കുറിച്ചും പഠിക്കേണ്ട ഒരു ശാസ്ത്ര ശാഖ വികസിച്ചുവരേണ്ടതാണെന്ന കാര്യം അത്യന്തം ചിന്തനീയമാണ്. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത് മനനം ചെയ്യുവാനുള്ള അവന്റെ കഴിവാണ്. ധ്യാനത്തിലൂടെയും തപസ്സിലൂടെയും പ്രപഞ്ചത്തെ നിരീക്ഷിച്ച് അനുഭവിച്ച് അറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ആചാര്യന്മാര് ഹിന്ദു പുരാണ ഗ്രന്ഥങ്ങളിലൂടെ ക്രോഡീകരിച്ച് വെച്ചിരിക്കുന്ന കാര്യങ്ങള്‍ ആധുനിക ശാസ്ത്ര ലോകത്തിന് വഴികാട്ടിയായി നില്‍ക്കുന്നുവെന്ന തത്വം അഭിമാനിക്കത്തക്കതാണ്.
ജപം, ധ്യാനം എന്നിവ സ്വായത്തമാക്കണം. അകക്കണ്ണ് തുറന്ന് നമ്മള് നമ്മളെ തിരിച്ചറിയണം. അപ്പോഴാണ് മൃഗം എന്ന ഗ്രൂപ്പില്‍ നിന്ന് മനുഷ്യന് മനുഷ്യനാകുന്നത് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: