രാജാക്കാട്: ബൈസണ്‍വാലി ഇരുപതേക്കറിന് സമീപം ഉപ്പള ഭാഗത്ത് ലൈസന്‍സ് ഇല്ലാത്ത നാടന്‍തോക്കുമായി വയോധികന് പിടിയിലായി. നെല്ലിക്കാട് കാക്കാനിക്കല്‍ തോമസ് (67) ആണ് നിറതോക്കും അനുബന്ധ ഉപകരണങ്ങളുമായി ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റര്‍ കെ.കെ വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലകരുടെ പിടിയിലായത്.
ഇരുപതേക്കറിന് മുകള്‍ഭാഗത്തുള്ള ഒറ്റപ്പെട്ട ഏലത്തോട്ടം മേഖലയായ ഉപ്പള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിറച്ച് വച്ചിരുന്ന വ്യാജ തോക്ക് പിടിച്ചെടുത്തത്. സമീപത്തുനിന്ന് രാത്രി വേട്ടയ്ക്കുള്ള ഹെഡ്ലൈറ്റ്, തിരകള്‍, മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവയും കണ്ടെടുത്തു.
തുടര്‍ന്ന് സ്ഥലമുടമയായ തോമസ് മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണെന്നും, പടക്കം പൊട്ടിച്ചാല്‍ ആനകള്‍ ഒഴിഞ്ഞു പോകാറില്ലാത്തതിനാല്‍ അവയെ വലിയ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി ഓടിക്കുന്നതിനായി നിറച്ചു വച്ചിരിക്കുന്നതാണെന്നും ഇയാള്‍ വനപാലകരോട് പറഞ്ഞു. അനധികൃതമായി തോക്ക് കൈവശം വച്ചതിനു ഇയാളെ രാജാക്കാട് പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: