കൊച്ചി: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹപരിശീലകന്‍ എന്ന ഖ്യാതിയോടെയാണ് റെനെ കൊച്ചിയില്‍ വിമാനമിറങ്ങിയത്. അലക്സ് ഫെര്ഗൂസന് പ്രധാന പരിശീലകനായിരിക്കെ 12 വര്‍ഷം റെനെ കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ടീമിലേക്ക് തിരഞ്ഞെടുത്തതും സ്പെയിനിലെ വിദേശ പരിശീലനം ഉള്‍പ്പെടെ നിയന്ത്രിച്ചതും തീരുമാനിച്ചതും റെനെയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ടീം ഫോര്‍മേഷനിലും പരിശീലനത്തിലുമെല്ലാം മാഞ്ചസ്റ്റര്‍ ശൈലി പിന്തുടരാനായിരുന്നു റെനെയുടെ ശ്രമം. മൈതാനത്ത് തന്ത്രങ്ങളൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാലത്തു മാത്രമാണു പരിശീലകനെന്ന നിലയ്ക്കു റെെന മ്യൂലന്സ്റ്റീന് കരിയറില്‍ വിജയിച്ചിട്ടുള്ളത്. 2008-09, 2010-11, 2012-13 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് കിരീടം, രണ്ടു കമ്മ്യൂണിറ്റി ഷീല്‍ഡ്, രണ്ടു ലീഗ് കപ്പ്, ഓരോ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ എന്നിവയും റെെനയും സംഘവും നേടി. ഫെര്‍ഗൂസനു ശേഷം ചുമതലയേറ്റ ഡേവിഡ് മോയെസ് സ്വന്തം സംഘത്തോടൊപ്പം ഓള്‍ഡ് ട്രാഫഡിലെത്തിയപ്പോളാണു റെനെ യുണൈറ്റഡ് വിട്ടത്.
ടൂര്‍ണമെന്റിനിടയ്ക്ക് ബ്ലാസ്റ്റേഴ്സിനെ പരിശീലകന് വിട്ടുപോകുന്നത് ഇതാദ്യ സംഭവമല്ല. 2015-ല്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ പീറ്റര്‍ ടെയ്ലറും പകുതി വഴിയില്‍ വച്ച് സ്ഥാനം രാജിവെച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് നേരിട്ട തുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ടെയ്ലര് ഒഴിഞ്ഞത്. അസിസ്റ്റന്റ് കോച്ച് ട്രെവര്‍ മോര്‍ഗനായിരുന്നു അടുത്ത മത്സരത്തില്‍ കോച്ചിന്റെ താല്‍ക്കാലിക ചുമതല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ഗ്രാസ് റൂട്ട് പരിശീലകനായിരുന്ന ടെറി ഫെലാനെ പരിശീലക സ്ഥാനത്തേക്ക് അവരോധിച്ചെങ്കിലും ടീമിന്റെ വിധി മാറ്റിയെഴുതാന്‍ കഴിഞ്ഞില്ല. രണ്ടാം സീസണില്‍ അവസാനസ്ഥാനക്കാരായി ടൂര്‍ണമെന്റ് അവസാനിപ്പിക്കാനായിരുന്നു അവരുടെ വിധി.
പുതിയ പരിശീലകനെ ഇന്നുതന്നെ തീരുമാനിക്കുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. കൊച്ചി ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ പൂനെ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: