കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വില്പനയില് തനിക്ക് പിഴവുസംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സിനഡ് യോഗത്തിലാണ് ആലഞ്ചേരി ഏറ്റുപറയല്‍ നടത്തിയത്. ഇതിന്റെ പേരില്‍ രൂപതയിലെ പുരോഹിതരോട് മൂന്ന് തവണ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഭൂമി വില്‍പ്പന സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു. ഭൂമി വില്‍പ്പന വിവാദമായതോടെയാണ് സിനഡിന്റെ അടിയന്തര യോഗം ചേര്‍ന്നത്. മാര്‍പാപ്പയ്ക്ക് പരാതി അയയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഈ മാസം ചേരുന്ന അതിരൂപതാ വൈദിക സമിതി തീരുമാനിക്കുമെന്നും സിനഡ് വ്യക്തമാക്കി. നിലവിലുള്ള വിവാദം അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സഹായമെത്രാന്മാര് മുന്‍കൈ എടുക്കണമെന്നും സിനഡ് നിര്‍ദേശിച്ചു. അടുത്തയാഴ്ച ചേരുന്ന സമ്പൂര്‍ണ്ണ സിനഡില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
സ്ഥിരം സിനഡില്‍ അംഗങ്ങളല്ലാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ആലഞ്ചേരിക്കെതിരായ പുരോഹിതരെ വിളിച്ച് ചേര്‍ത്ത് പ്രശ്നത്തില്‍ സമവായം ഉണ്ടാക്കണമെന്നും അതിരൂപതയിലെ പ്രധാന സമിതിയോഗങ്ങളില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും സിനഡ് ആവശ്യപ്പെട്ടു.
അരമനക്കണക്കുമായി ജേക്കബ് തോമസ്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയെ പരിഹരിച്ച് ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാഠം-3 അരമനക്കണക്ക് എന്ന പേരിലാണ് പോസ്റ്റ്. ഭൂമി വില്‍പ്പനയില്‍ വന്‍ ക്രമക്കേട് നടന്നതായാണ് പോസ്റ്റില്‍ പറയുന്നത്.
‘ആകെയുള്ള് മൂന്ന് ഏക്കര്‍ സ്ഥലം, 2ഏക്കര്‍ 46 സെന്റ് വിറ്റു. കിട്ടിയത് 9 കോടി, കിട്ടേണ്ടത് 22 കോടി, ആധാരത്തില്‍ കാണിച്ചത് 13 കോടി, സ്റ്റാബ് ഡ്യൂട്ടി കണക്കാക്കണം. തിരുട്ട്(നികുതി) 5%, കടം വളര്‍ച്ച നിരക്ക്-15%, കള്ളപ്പണക്കണക്ക് – ശരിയാക്കും, ഇങ്ങനെയാണ് ജേക്കബ് തോമസിന്റെ പരിഹാസരൂപേണയുള്ള ഫെയ്സ് ബുക്ക് പോസ്റ്റ്. അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്നുമുള്ള ചോദ്യവുമായാണ് പോസ്റ്റ് അവസാനിക്കുന്നത്.
60 കോടിയുടെ കടം വീട്ടാന്‍ 75 കോടിയോളം വില വരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനുള്ളപ്പോള്‍ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിന് ആധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: