കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ പരസ്പരം വെട്ടിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്നും സ്വാധീനകേന്ദ്രമെന്നും അവകാശപ്പെടുമ്പോഴും ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെയും സ്വന്തം സ്ഥലമാണെങ്കിലും നേതാക്കന്മാര് തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നു തുടങ്ങി. കേന്ദ്രകമ്മറ്റിയംഗങ്ങളായ പി.കെ.ശ്രീമതി എംപി, മന്ത്രി കെ.കെ.ശൈലജ, മുന്‍ മന്ത്രി ഇ.പി.ജയരാജന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്, എം.വി.ജയയരാജന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന് തുടങ്ങിയവരും ചേരിതിരിഞ്ഞ് സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സമ്മേളനങ്ങളിലെല്ലാം ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ നീക്കമാണ് നടന്നത്.
ഇ.പി.ജയരാജന്റെ രാജിക്ക് കാരണമായ സംഭവങ്ങളാണ് സമീപകാലത്ത് കണ്ണൂര്‍ ജില്ലയില്‍ നേതാക്കന്മാരുടെ ചേരിതിരിവ് രൂക്ഷമാക്കിയത്. പിണറായി മന്ത്രിസഭയില്‍ ഇ.പി.ജയരാജന് രണ്ടാമനായി വളരുന്നതില്‍ കോടിയേരി ഉള്‍പ്പടെയുള്ള നേതാക്കന്മാര്ക്കുള്ള അതൃപ്തിയാണ് ജയരാജന്റെ രാജിയില്‍ കലാശിച്ചത്. ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ കെ.കെ.ശൈലജയാണ് പ്രശ്നം വിവാദമാക്കിയതിന് പിന്നിലെന്ന നിഗമനത്തിലാണ് ഇ.പി.വിഭാഗം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍തിത്വം ഉറപ്പിക്കുന്നതിന് വേണ്ടി ഇപിയും കെ.കെ.ശൈലജയും ശക്തമായ വടംവലിനടന്നിരുന്നു. പാര്‍ട്ടിയിലുള്ള സ്വാധീനമുപയോഗിച്ചാണ് ശൈലജയെ തള്ളി ജയരാജന് മട്ടന്നൂരില്‍ സീറ്റ് തരപ്പെടുത്തിയത്. ഈ പോരിന്റെ തുടര്‍ച്ചയാണ് ജയരാജന്റെ മന്ത്രിസ്ഥാനം രാജിവെക്കലുള്‍പ്പടെയുള്ള സംഭവങ്ങളിലേക്ക് എത്തിച്ചത്.
ജില്ലയില്‍ പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലനില്‍പ്പും പാര്‍ട്ടിയില്‍ സുരക്ഷിതമല്ല. ജയരാജന് സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്ന് വാദത്തിനും തുടര്‍ന്നുള്ള നടപടികള്‍ക്കും പിന്നില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എം.വി.ഗോവിന്ദനാണ്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ അല്‍പ്പം പോലും ചോര്‍ന്നുപോകാതെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചതിന് പിന്നിലും എം.വി.ഗോവിന്ദനാണ്. ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തപ്പെട്ടതിലുള്ള അമര്‍ഷമാണ് ഗോവിന്ദനുള്‍പ്പടെയുള്ള നേതാക്കളുടെ നീക്കങ്ങള്‍ക്ക് കാരണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും മൗനാനുവാദത്തോടെയായിരുന്നു ഈ നീക്കം.
കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മില്‍ ആന്തരിക സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയും നേതാക്കള്‍ തന്നെ ഇതിനെല്ലാം നേതൃത്വം നല്‍കുകയും ചെയ്യുന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ആശയപരമായ വിയോജിപ്പുകള്‍ക്ക് ഉപരിയായി അധികാരവും സ്ഥാനവും നേടിയെടുക്കുന്നതിന് വേണ്ടിയുള്ള കളികളിലാണ് ഇപ്പോള്‍ പ്രമുഖ നേതാക്കള്‍. ഇ.പി.ജയരാജന് മന്ത്രസ്ഥാനം തിരികെനല്‍കി താല്‍ക്കാലിക പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നീക്കം നടത്തുമ്പോഴും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഇതിനോട് മുഖംതിരിഞ്ഞ് നില്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കുന്നു. പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ട സംസ്ഥാന സെക്രട്ടറി തന്നെ സ്വന്തം വീട്ടില്‍ നടത്തിയ പൂജാ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നേരത്തെ പിണറായി-വിഎസ് പോര് ശക്തമായ കാലത്തും ഒരു പരിധിവരെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ കണ്ണൂര്‍ ജില്ലാ ഘടകത്തിന് സാധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായത് കേന്ദ്രനേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: