ന്യൂദല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ ലോക്സഭാ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറാണ് ലോക്സഭയെ ഇക്കാര്യം അറിയിച്ചത്. ബജറ്റ് സമ്മേളനത്തിന് മുമ്പായി ബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യകാര്യ പാര്‍ലമെന്ററി സമിതിക്ക് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് നിര്‍ദ്ദേശവും നല്കി.
ഇതോടെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ഉച്ചയ്ക്ക് ശേഷം പിന്‍വലിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ ഇല്ലാതാക്കി മെഡിക്കല്‍ കമ്മീഷന് രൂപീകരിക്കുന്ന ബില്‍ ആരോഗ്യമേഖലയെ തകര്‍ക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. മെഡിക്കല്‍ കൗണ്‍സിലിന് പകരം വരുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന് വൈദ്യശാസ്ത്ര രംഗത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ പ്രതികരിച്ചു.
ഐഎംഎയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എല്ലാവരുടേയും അഭിപ്രായം തേടിയ ശേഷം മാത്രമേ ബില്‍ പാസാക്കൂ എന്നും നദ്ദ രാജ്യസഭയെ അറിയിച്ചു. ശതകോടികളുടെ അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ മെഡിക്കല്‍ കൗണ്‍സിലിന് പകരം പുതിയ സംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കമ്മീഷന് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്.
കൗണ്‍സിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിതി ആയോഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുസഭകളിലും മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ രംഗത്തെത്തി. ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്ന് കൂടി ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാലാണ് ലോക്സഭാ സമിതിക്ക് ബില്‍ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: