ആലപ്പുഴ: സംസ്ഥാനത്തെ ഭക്ഷ്യോത്പാദനത്തെ പ്രതിസന്ധിയിലാക്കി ആലപ്പുഴ ജില്ലയില്‍ പുഞ്ചക്കൃഷി കുത്തനെ കുറഞ്ഞു. 27,000 ഹെക്ടറില്‍ പുഞ്ചകൃഷി ഇറക്കുമെന്ന കൃഷി വകുപ്പിന്റെ കണക്കുതെറ്റി, ഇത്തവണ 15,000 ഹെക്ടറായി കൃഷി ചുരുങ്ങി. എന്നാല്‍ രണ്ടാം കൃഷിയില്‍ വിളവെടുപ്പ് മുന്വര്ഷങ്ങളിലേതിനാക്കാള് വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ പുഞ്ചക്കൃഷി സീസണില്‍ 29,000 ഹെക്ടറില്‍ കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നു. ജൂണ്‍, സപ്തംബര്‍ മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കവും രണ്ടാംകൃഷിയുടെ വിതയും വിളവെടുപ്പു വൈകിയതുമാണു കര്‍ഷകര്‍ ഇത്തവണ പുഞ്ചക്കൃഷിയില്നിന്നു പിന്മാറാന് കാരണമായത്. ജില്ലയിലെ പലസ്ഥലങ്ങളിലും രണ്ടാംകൃഷിയുടെ വിളവെടുപ്പ് ഇനിയും പൂര്‍ത്തിയാകാനുണ്ട്.
കുട്ടനാട്ടിലെ കാര്‍ഷിക കലണ്ടര്‍ പുര്‍ണമായും താളം തെറ്റിയതാണ് പുഞ്ചകൃഷിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലെ കടുത്ത ചൂടില്‍ ഓരുവെള്ള ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിത താമസിച്ചാല്‍ കൃഷി നാശത്തിനു കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
13,786 ഹെക്ടറില്‍ രണ്ടാംകൃഷി ഇറക്കിയ സ്ഥാനത്താണു പുഞ്ചക്കൃഷിക്കു ഗണ്യമായ കുറവ് അനുഭവപ്പെട്ടത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടലില്ലെങ്കില്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം അടുത്ത വര്‍ഷങ്ങളിലും കുറയാനാണ് സാധ്യത. ഇത് സംസ്ഥാനത്തിന്റെ ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിക്കും. ഇത്തരം ആശങ്കകള്‍ക്കിടയിലും രണ്ടാംകൃഷിയുടെ വിളവെടുപ്പ് വര്‍ധിച്ചതും ശ്രദ്ധേയമാണ്.
ജില്ലയില്‍ രണ്ടാം കൃഷിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 2,400 മെട്രിക് ടണ്‍ നെല്ല് ഈ വര്‍ഷം കൂടുതലായി സംഭരിച്ചു. 15,761 കര്‍ഷകരില്‍ നിന്നായി 51,720.782 ടണ്‍ നെല്ലാണ് ഈ സീസണില്‍ സപ്ലൈകോ സംഭരിച്ചത്. ആകെ 120.15 കോടി രൂപയുടെ നെല്ലാണു സപ്ലൈകോ സംഭരിച്ചത്. 43.85 കോടി രൂപ ഇനിയും കര്‍ഷകര്‍ക്കു വിതരണം ചെയ്യാനുണ്ട്. കിലോയ്ക്കു കേന്ദ്രവിഹിതമായ 15.50 രൂപയും സംസ്ഥാന വിഹിതമായ 7.80 രൂപയും ഉള്‍പ്പെടെ 23.30 രൂപയ്ക്കാണ് സിവില്‍ സപ്ലൈസ് നെല്ലുസംഭരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: