കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ രഹസ്യമായി ശത്രുദോഷ പരിഹാര പൂജ നടത്തിയ വാര്‍ത്ത ജന്മഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്തതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഭിന്നത. ഡിസമ്പര്‍ നാലു മുതല്‍ തുടര്‍ച്ചയായി നാലു ദിവസം നടത്തിയ പൂജയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗമാണെന്ന ആരോപണമാണ് മറുവിഭാഗം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചതു മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകളും സജീവമാണ്. വാര്‍ത്ത നിഷേധിക്കാനോ വിശദീകരണത്തിനോ പാര്‍ട്ടി ഇതു വരെ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സിപിഎം കോഴിക്കോടു ജില്ലാ സമ്മേളന വേദിയിലും ഇക്കാര്യം ചര്‍ച്ചയായി.
പൂജയുടെ വാര്‍ത്ത ചോര്‍ത്തിയതിനു പിന്നില്‍ പാര്‍ട്ടിയില്‍ അടുത്തിടെ ഉടലെടുത്ത ചില വിവാദങ്ങളാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. വ്യക്തിപൂജ സംഭവത്തില്‍ പാര്‍ട്ടിയുടെ താക്കീതു നേരിടേണ്ടി വന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനോട് അടുപ്പമുള്ള ചിലരെയാണ് കോടിയേരിയെ പിന്തുണയ്ക്കുന്നവര്‍ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രഹസ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. മറ്റു മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുന്നതിനു മുമ്പ് കോടിയേരി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കോടിയേരിയിലെ പപ്പന്റെപീടികയിലുളള വീട്ടില്‍ നാലു ദിവസം കൈമുക്ക് ശ്രീധരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് സുദര്‍ശന ഹോമവും ആവാഹനപൂജയുമടക്കം നടത്തിയത്. ശബ്ദം കേള്‍ക്കാതിരിക്കാന്‍ തുണി ചുറ്റി വേണം മണിമുഴക്കേണ്ടതെന്നും കൂടുതല്‍ ശബ്ദത്തില്‍ മന്ത്രം ഉരുവിടരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അതിനാല്‍ പരിസരവാസികള്‍ പോലും പൂജാവിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അപരിചിതരായ ചിലര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതു കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: