തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല പഞ്ചായത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സ്ഥാപിക്കാനൊരുങ്ങുന്ന മാലിന്യ പ്ലാന്റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും കെ.കെ.ശൈലജ അറിയിച്ചു.
പരിസ്ഥിതി ലോല പ്രദേശത്ത് ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ഐഎംഎ പിന്മാറണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പാലോട്ട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും, വന്യജീവികളെയും ബാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയിലാണ് ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ലെന്ന് ഗാഡ്ഗില്‍ റിപോര്‍ട്ടിലും പരാമര്‍ശമുണ്ട്. കുടിവെള്ളവും പരിസ്ഥിതിയും മലിനപ്പെടുത്തി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പെരിങ്ങമല പഞ്ചായത്തും എതിരാണ്.
സംസ്ഥാനത്ത് രണ്ടാമത്തേതാണ് ഈ പദ്ധതി. 2004-ല്‍ പാലക്കാട്ട് ആരംഭിച്ച സംസ്കരണ പ്ലാന്റ് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരുന്നു. കേരളത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും മാലിന്യ സംസ്കരണം നിലവില്‍ ഐഎംഎയുടെ പാലക്കാട് പ്ലാന്റിലാണ് നടത്തുന്നത്.
ശാസ്ത്രീയമായ മാലിന്യസംസ്കരണ രീതികളാണ് പ്ലാന്റില്‍ അവലംബിക്കുന്നതെന്നും ഇത് സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും എഎംഎ സംസ്ഥാന ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയ്ക്ക് പരിസ്ഥിതി പ്രവര്‍ത്തകരുടേയും സാമൂഹിക പ്രവര്‍ത്തകരുടെ പിന്തുണ വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: