കോഴിക്കോട്: ചികിത്സാപ്പിഴവില്‍ രോഗി മരിച്ചതിന് പ്രകൃതി ചികിത്സാ കേന്ദ്രം ഉടമ ജേക്കബ് വടക്കഞ്ചേരിക്ക് ഉപഭോക്തൃവേദി നാലുലക്ഷം രൂപ ശിക്ഷ വിധിച്ചു. ജില്ലാ ഉപഭോക്തൃ വേദി അദ്ധ്യക്ഷ റോസ് ജോസിന്റേതാണ് വിധി.
അഡ്വ. വിനയനന്ദന്റെ(40) ബന്ധുക്കളാണ് പരാതിക്കാര്‍. പ്രമേഹവും അള്‍സറും ബാധിച്ച കോഴിക്കോട് സ്വദേശി വിനയനന്ദന് പ്രകൃതി ചികിത്സയ്ക്ക്, ജേക്കബ് വാടക്കഞ്ചേരിയുടെ കൊച്ചിയിലെ നേച്ചര്‍ലൈഫ് ഹോസ്പിറ്റല്‍ ആന്‍ഡ് റമഡീസില് 2005 നവംബര്‍ ഏഴിന് ചികിത്സ തേടി. അഞ്ചു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്ന വിനയനന്ദനെ അസാധ്യമായ യോഗ ചെയ്യിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മരണകാരണം യോഗയല്ലെങ്കിലും ചികിത്സയിലെ നോട്ടപ്പിഴവ് കാരണമായെന്ന് വേദി അദ്ധ്യക്ഷ വിലയിരുത്തി. വിജയനന്ദന്‍ ഹൃദ്രോഗിയാണെന്ന് അറിയിച്ചിരുന്നില്ലെന്ന് വടക്കഞ്ചേരി വിശദീകരിച്ചു. ഇസിജി റിപ്പോര്‍ട്ടോ മറ്റോ ചികിത്സയ്ക്ക് എത്തുമ്പോള്‍ നല്‍കിയില്ലെന്ന് ബന്ധുക്കളും സമ്മതിച്ചു. എങ്കിലും ചികിത്സിച്ച ജോഷി എം. വര്‍ഗ്ഗീസ്, വടക്കഞ്ചേരി എന്നിവര്‍ക്കെതിരേ ഗുരുതരമായ നോട്ടപ്പിഴവിന് വേദി നടപടിയെടുക്കുകയായിരുന്നു. വടക്കഞ്ചേരി കോഴിക്കോട്ട് നടത്തിയ പ്രസംഗം കേട്ട് വിശ്വസിച്ചാണ് വിജയനന്ദന്‍ ചികിത്സ തേടിയതെന്ന് ബന്ധുക്കള്‍ വാദിച്ചു.
ജേക്കബ് വടക്കഞ്ചേരിയുടെ പ്രകൃതി ചികിത്സാ പ്രഭാഷണങ്ങള്‍ കേട്ട് കുത്തിവെപ്പിനോടും മറ്റു പ്രതിരോധ ആരോഗ്യ പ്രവര്‍ത്തനങ്ങളോടും സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്നുവെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: