മൗണ്ട് മോംഗനുയി: ന്യൂസിലന്‍ഡ് പര്യടനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് സമ്പൂര്‍ണ പരാജയം. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ക്ക് പിന്നാലെ ട്വന്റി-20യിലും ജയം കിവീസിന് ഒപ്പം നിന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ 119 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് സന്ദര്‍ശകര്‍ ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് 2-0ന് നേടി. പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് കോളിന് മണ്‍റോ അക്ഷരാര്‍ഥത്തില്‍ പുതുവര്‍ഷ വെടിക്കെട്ട് സമ്മാനിക്കുകയായിരുന്നു. 53 പന്തില്‍ 103 റണ്‍സ് നേടിയ മണ്‍റോയുടെ മികവില്‍ കിവീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 243 റണ്‍സ് അടിച്ചുകൂട്ടി. 10 സിക്സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു മണ്‍റോയുടെ മൂന്നാം ട്വന്റി-20 സെഞ്ചുറി. അന്താരാഷ്ട്ര തലത്തില്‍ മൂന്ന് ട്വന്റി-20 സെഞ്ചുറി നേടിയ ആദ്യ താരമായി മണ്‍റോ മാറി.
മണ്‍റോ-മാര്ട്ടിന് ഗുപ്റ്റില്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 136 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഗുപ്റ്റില്‍ 63 റണ്‍സ് നേടി. ടോം ബ്രൂസ് (23), കെയ്ന്‍ വില്യംസണ് (19) എന്നിവരും തിളങ്ങി. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്വൈറ്റ് രണ്ടു വിക്കറ്റ് നേടി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ക്രിസ് ഗെയ്ല്, ചാഡ്വിക് വാള്‍ട്ടണ്‍ എന്നിവരെ ടിം സൗത്തി സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് മടക്കി. 46 റണ്‍സ് നേടിയ ആന്ദ്രേ ഫ്ലെച്ചറാണ് വിന്‍ഡീസിന്റെ ടോപ്പ് സ്കോറര്‍. കിവീസിന് വേണ്ടി സൗത്തി മൂന്ന് വിക്കറ്റ് നേടി. സെഞ്ചുറി നേടിയ മണ്‍റോയാണ് മത്സരത്തിലെയും പരമ്പരയുടെയും താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: