കണ്ണൂര്‍: കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തില്‍ കോഴനല്കി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തി. കുറ്റപത്രം നിയമോപദേശത്തിനായി അന്വേഷണ സംഘം ഉടന്‍ കൈമാറും. അതിനു ശേഷം വിജിലന്‍സ് ഡിവൈഎസ്പി ബി മധുസൂദനന് നിയമോപദേശം സഹിതമുള്ള റിപ്പോര്‍ട്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കും. ആരോപണ വിധേയരായ മൂന്നുപേരില്‍ വിധികര്‍ത്താവായ ഗുരു വിജയശങ്കര്‍, നൃത്താധ്യാപകന് അന്‍ഷാദ് ഹസ്സന് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണത്തില്‍ പുതിയ ഒരാളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം നേരത്തേ ആരോപണവിധേയനായ മറ്റൊരു വിധികര്‍ത്താവ് വേദാന്തമൗലി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതായാണ് സൂചന. ജില്ലാതലത്തില്‍ കുച്ചിപ്പുടി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ സ്വദേശിയായ ഉത്തര എന്ന പെണ്‍കുട്ടിക്ക് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് വാങ്ങിത്തരാന്‍ നൃത്താധ്യാപകന് കോഴ ആവശ്യപ്പെട്ടതായാണ് പരാതി. ഒരുലക്ഷംരൂപ ആവശ്യപ്പെട്ടുവെന്നും രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചപ്പോള്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ച് ബി ഗ്രേഡ് ആക്കി എന്നുമായിരുന്നു ആക്ഷേപം. മത്സരഫലത്തിനുശേഷം ഉത്തര ഹയര്‍ അപ്പീലിനുപോയി എ ഗ്രേഡ് നേടി. കുച്ചിപ്പുഡി വിധികര്‍ത്താക്കളായ വേദാന്തമൗലി, ഗുരു വിജയശങ്കര്‍, നൃത്താധ്യാപകന് അന്‍ഷാദ് ഹസ്സന് എന്നിവരെ ഒന്നും രണ്ടു മൂന്നും പ്രതികളാക്കിയാണ് വിജിലന്‍സ് കേസ് എടുത്തത്. മത്സരാര്‍ഥിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് വിജിലന്‍സ് പറഞ്ഞു.
നിരവധി ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്‍ഷാദ് ഹസ്സന്റെ നേതൃത്വത്തില്‍ കേരളത്തിന് പുറത്തു നിന്നുമാണ് മത്സരഫലങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനകള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം ഈവര്‍ഷത്തെ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹയര്‍ അപ്പീല്‍ കമ്മറ്റി നടത്തിയ പരിശോധനയില്‍ മത്സരദിവസം തന്നെ മത്സരഫലത്തിലെ അപാകത കണ്ടെത്തിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ചിലര്‍ പ്രത്യേകതരം അരപ്പട്ടകള്‍ കെട്ടി വിധികര്‍ത്താക്കള്‍ക്ക് സുചന നല്കി മത്സരഫലം അട്ടിമറിച്ചുവെന്നായിരുന്നു ആരോപണം. അന്‍ഷാദ് മത്സരത്തിന് മുമ്പ് തന്നെ ഉത്തരയ്ക്ക് ബി ഗ്രേഡായിരിക്കുമെന്ന് പറഞ്ഞതായി അവര്‍ വിജിലന്‍സിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവ ചരിത്രത്തിലാദ്യമായിട്ടാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: