ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസില്‍ അധികാരത്തില്‍ നിന്ന് പുറത്തായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രത്യേക അഴിമതി വിരുദ്ധ കോടതി മുമ്പാകെ വിചാരണയ്ക്ക് ഹാജരായി. ഡിസംബര്‍ 30ന് നവാസ് ഷെരീഫ് സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. സൗദി അറേബ്യയില്‍ അഭയം തേടാന്‍ ശ്രമിക്കുന്നു എന്ന പ്രചരണവും ശക്തമായിരുന്നു. ഇതിന് വിരാമമിട്ടാണ് 67കാരനായ ഷെരീഫ് മകള്‍ മറിയത്തിനൊപ്പം കോടതിയില്‍ ഹാജരായത്.
സെപ്റ്റംബര്‍ 28നാണ് ഷെരീഫിനെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 28ന് സുപ്രീം കോടതി കുറ്റക്കാരനെന്ന് കണ്ട് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു. തുടര്‍ന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) യോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. എന്‍എബി ഇന്നലെ കോടതിയില്‍ ഷെരീഫിനെതിരെ രണ്ട് സാക്ഷികളെ ഹാജരാക്കി. ഇവരുടെ മൊഴി രേഖപ്പെടുത്തി.
ഡിസംബര്‍ 19നായിരുന്നു കേസിലെ അവസാനം വാദം.
ഇതുവരെ പത്തു സാക്ഷികളെ ഹാജരാക്കി. കേസില്‍ പതിനൊന്നാം തവണ വിചാരണ നേരിടുന്നഷെരീഫിന്റെ ബന്ധുക്കളും വഴിവിട്ട സ്വത്ത് സമ്പാദനക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തൊണ്ണൂറുകളില്‍ മൊസാക് ഫൊന്‍സേക എന്ന നിയമ സഹായ സ്ഥാപനം വഴി ലണ്ടനില്‍ ഷെരീഫിന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന പാനമ രേഖകള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തുലാസിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: