തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡിന് അക്കിത്തം അര്‍ഹനായി. അന്തിമഹാകാലം എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മിക്കുന്ന മനോഹരവും അര്‍ത്ഥപൂര്‍ണവുമായ ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മലയാള കവിതയിലെ മൗലികസ്വരത്തിനുടമയായ മഹാകവി അക്കിത്തത്തിന്റെ പുതിയ കവിതാ സമാഹാരമാണ് അന്തിമഹാകാലം. സഹാനുഭൂതിയും സമഭാവനയുമുള്‍ക്കൊള്ളുന്ന മാനവസ്നേഹത്തിന്റെ ഭിന്നഭാവങ്ങള്‍ ആവിഷ്കരിക്കുന്ന കവിതകളാണ് ഇതിലേത്. ഈ വര്‍ഷത്തെ ടാഗോര്‍ പുരസ്കാരം അന്തിമഹാകാലം നേടിയിരുന്നു.
മലയാള സാഹിത്യ രംഗത്ത് നല്കപ്പെടുന്നവയില് ഏറ്റവും മൂല്യമുള്ള പുരസ്കാരമാണ് വയലാര്‍ അവാര്‍ഡ്. പ്രശസ്തകവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ഇത്. 1977ലാണ് ഈ അവാര്‍ഡ് ആരംഭിക്കുന്നത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30 ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങ് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.എം.കെ.സാനു അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: