നിലമ്പൂര്‍: ഭൗമ സൂചിക(ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രേഷന്) പദവി ലഭിച്ച നിലമ്പൂര്‍ തേക്കിന് രാജകീയ പദവി. ഇതോടെ രാജ്യത്ത് ഭൗമസൂചിക പദവി ലഭിച്ച ആദ്യ വനവിഭവമെന്ന ബഹുമതിയും നിലമ്പൂര്‍ തേക്ക് സ്വന്തമാക്കി.
ഒരു പ്രത്യേക വ്യവസായ ഉല്പന്നത്തിന് ദേശപരമായ സവിശേഷതകളിലോ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളിലോ പരമ്പരാഗതമായ മേന്മയിലോ ലഭ്യമാകുന്ന പദവിയാണ് ഭൗമസൂചിക. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉല്പന്നങ്ങള്ക്കാണ് ജിഐ അംഗീകാരം നല്‍കുന്നത്.
ഭൗമസൂചിക ലഭിച്ചതോടെ നിലമ്പൂര്‍ തേക്കിന് ലോക വിപണിയിലെ പ്രശസ്തി നിലനിര്‍ത്താനാകും. നിലമ്പൂര്‍ തേക്കെന്ന പേരില്‍ വ്യാജ തടിയുടെ വില്‍പ്പന നിയമം വഴി തടയാനും കഴിയും. കയറ്റുമതി വര്‍ധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഉയര്‍ന്ന വില ലഭിക്കും.
രജിസ്ട്രി അംഗീകരിച്ച മുദ്ര പതിപ്പിച്ചാണ് തടിയും ഉല്പന്നങ്ങളും വിപണിയിലെത്തുക. നിലമ്പൂര്‍ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെ അപേക്ഷയിലാണ് രജിസ്ട്രേഷന് ലഭിച്ചത്. ഉദ്യമത്തിന് കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ ഫോറസ്ട്രി കോളേജ്, കേരള വന ഗവേഷണ കേന്ദ്രം എന്നിവ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: