ന്യൂദല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ആം ആദ്മി പാര്‍ട്ടിയിലെ വിഭാഗീയതയും പൊട്ടിത്തെറിയും വീണ്ടും ശക്തമായി. പാര്‍ട്ടി സ്ഥാപകാംഗമായ കുമാര്‍ വിശ്വാസിന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ടിക്കറ്റ് നിരസിച്ചു. വ്യവസായിയും മുന്‍ കോണ്‍ഗ്രസ്സുകാരനുമായ സുശീല്‍ ഗുപ്തയെ സ്ഥാനാര്‍ത്ഥിയാക്കി. ഇതിനെതിരെ വിശ്വാസ് പരസ്യമായി രംഗത്തെത്തി.
യുപിയിലെ ആപ്പ് നേതാവ് സഞ്ജയ് സിങ്ങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡണ്ട് നരൈന്ദാസ് ഗുപ്ത എന്നിവരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് ജനവരി 16ന് തെരഞ്ഞെടുപ്പ്. 70 അംഗ നിയമസഭയില്‍ 66 അംഗങ്ങളുള്ള എഎപിക്ക് മൂന്ന് പേരെയും വിജയിപ്പിക്കാം.
സത്യം പറഞ്ഞതിന് തനിക്ക് സീറ്റ് ലഭിച്ചെന്ന് വിശ്വാസ് പ്രതികരിച്ചു. എന്നെ കൊല്ലുമെന്നും എന്നാല്‍ ഒരു രക്തസാക്ഷി പരിവേഷം നല്‍കില്ലെന്നും പാര്‍ട്ടി യോഗത്തില്‍ കെജ്രിവാള് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നു. രക്തസാക്ഷിയുടെ ശരീരം വികൃതമാക്കരുതെന്ന അപേക്ഷയുണ്ട്. കെജ്രിവാളിനെ എതിര്‍ത്ത് പാര്‍ട്ടിയില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാനാകില്ല, വിശ്വാസ് വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് തീരുമാനം അറിയിച്ചത്. അംഗമാണെങ്കിലും വിശ്വാസ് യോഗത്തില്‍ പങ്കെടുത്തില്ല. ഒന്‍പത് പേരില്‍ എട്ടു പേരും തീരുമാനത്തോട് യോജിച്ചതായി സിസോദിയ പറഞ്ഞു. ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തി.
ഒരു വര്‍ഷത്തിലേറെയായി കെജ്രിവാളുമായി കലഹത്തിലാണ് വിശ്വാസ്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഒരു വിഭാഗം പാര്‍ട്ടി ഓഫീസിലെത്തി ബഹളമുണ്ടാക്കിയിരുന്നു. മത്സരിക്കാനുള്ള താല്പര്യം വിശ്വാസ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കാനുള്ള കെജ്രിവാളിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്, ബിജെപിയുമായി അകല്‍ച്ചയിലുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരെ ആപ്പ് സമീപിച്ചിരുന്നെങ്കിലും അവര്‍ നിരസിച്ചു.
2013ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട സുശീല്‍ ഗുപ്ത, ഗംഗാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ഹോസ്പിറ്റല്‍സ് മേധാവിയാണ്. കഴിഞ്ഞ നവംബറിലാണ് കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: