കൊച്ചി: തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെ പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം ഇല്ലാതായി. നെല്‍വയല്‍, തണ്ണീര്‍ത്തട നികത്ത് ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് തീരുമാനിക്കാമെന്ന കാര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി ആവശ്യമില്ലാതായി.
2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം സര്‍ക്കാര്‍ പദ്ധതികള്‍ക്കും പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമായിരുന്നു. പുതിയ ഭേദഗതിയോടെ ജനങ്ങളെ ഏറെ ബാധിക്കുന്ന വന്‍കിട പദ്ധതികളില്‍ പ്രാദേശിക അഭിപ്രായം കേള്‍ക്കാതെ സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയും. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്ക് ഇനി മന്ത്രിസഭയുടെ അനുമതി മാത്രം മതിയാകും.
നെല്‍വയല്‍ നികത്തുന്നത് സംബന്ധിച്ചുള്ള പ്രതിഷേധങ്ങളെയും സര്‍ക്കാരിന് എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, പാടശേഖര സമിതി ഭാരവാഹി എന്നിവരുള്‍പ്പെട്ടതായിരുന്നു അതത് പ്രദേശത്തെ നിരീക്ഷണ സമിതികള്‍.
നേരത്തെ നിര്‍ദ്ദിഷ്ട’ സ്ഥലം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താനും നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള അധികാരം പ്രാദേശിക നിരീക്ഷണ സമിതിയ്ക്കുണ്ടായിരുന്നു.
എന്നാല്‍ ഇനി മുതല്‍ അനുമതിയ്ക്ക് പകരം തദ്ദേശ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വാങ്ങി, നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്താം. അപേക്ഷകളില്‍ സംസ്ഥാനതല അവലോകന സമിതിയാണ് തീരുമാനമെടുക്കുക. ഓരോ അപേക്ഷയും സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് രണ്ടു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എല്ലാ അപേക്ഷകളിലുമുള്ള തീരുമാനവും ഒരിടത്തുനിന്നാകും.
തണ്ണീര്‍ത്തട നിയമത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ന്യായവിലയുടെ 25 ശതമാനം പിഴയടച്ച് നികത്തലുകള്‍ ക്രമപ്പെടുത്താമെന്നായിരുന്നു അത്. തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭേദഗതി റദ്ദാക്കിയിരുന്നു.
സമിതികളുടെ അധികാരം വെട്ടിചുരുക്കിയതോടെ പ്രാദേശിക വികാരം മാനിക്കാതെ, പ്രകൃതി സൗഹൃദമല്ലാത്ത പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയേക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: