കോഴിക്കോട്: പയ്യോളിയിലെ ബിഎംഎസ് നേതാവ് സി.ടി. മനോജ് വധിക്കപ്പെട്ട കേസില്‍ ഒക്ടോബര്‍ 30 ന് നടക്കാനിരിക്കുന്ന വിചാരണ നിര്ത്തിവെക്കാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് ആഭ്യന്തരവകുപ്പിന്റെ പ്രത്യേക താല്പര്യപ്രകാരം. കേസില്‍ നിലവിലുള്ള 15 പ്രതികളും കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരാണെന്നും അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മനോജിന്റെ അമ്മയും ഭാര്യയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിലെ ഉന്നതരായ പല ആളുകള്‍ ഉള്ളതായും അവരുടെ ഗൂഢാലോചനയുടെ ഫലമായാണ് കൊലപാതകം നടന്നതെന്നും മനോജിന്റെ ഭാര്യ ആഭ്യന്തരമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളായ 15 പേരില്‍ ചിലരില്‍ മാത്രം ഗൂഢാലോചന ചുമത്തി കുറ്റപത്രം സമര്പ്പിക്കുകയാണുണ്ടായതെന്നും ഗൂഢാലോചനനടത്തിയ മുഴുവന്‍ ആളുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രിക്ക് കുടുംബാംഗങ്ങള്‍ നിവേദനം നല്‍കിയത്.
നിലവില്കേസില് ഉള്‍പ്പെട്ട പ്രതികളില്‍ 6 പേര് നുണപരിശോധനക്കും തുടരന്വേഷണത്തിനുമായി നല്കിയ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഇനിന്നിടയിലാണ് സപ്തംബര്‍ 20 ന് കോഴിക്കോട് ക്രൈംബ്രാഞ്ച് കേസിന്റെ തുടരന്വേഷണം നടത്തണമെന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. നിലവിലുള്ള കുറ്റപത്രത്തിനെ അടിസ്ഥാനമാക്കി നവംബര്‍ 26 ന് മുമ്പ് വിചാരണപൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവായിരുന്നു. അതനുസരിച്ച് ഒക്ടോബര്‍ 30 മുതല്‍ വിചാരണതുടങ്ങാന്‍ തീരുമാനിച്ചതുമാണ്. ഈ അവസരത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നുവെന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 30 ന് ആരംഭിക്കാനിരുന്ന വിചാരണ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്. സുപ്രീം കോടതിവരെ ജാമ്യാപേക്ഷ തള്ളിയസാഹചര്യത്തില്‍ പുതിയ ഉത്തരവ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനും വിചാരണ അനിശ്ചിതമായി നീളാനും സാധ്യതയുണ്ടെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ തെറ്റായ ഉത്തരവാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്നും പ്രതികള്‍ക്ക് വേണ്ടി രംഗത്തുവന്ന പുതിയചില ‘രക്ഷിതാക്കളുടെ’ സമ്മര്‍ദ്ദഫലമാണ് ആഭ്യന്തരവകുപ്പ് ഇത്തരം ഒരു ഉത്തരവിറക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും ഗൂഢാലോചന തുടര്ന്നന്വേഷിക്കുമെന്ന നിലപാടാണ് അന്വേഷണസംഘം കൈക്കൊണ്ടത്. ഇത്തരം സമാനമായ ഒരു നിലപാട് മനോജ് വധക്കേസിലും ആഭ്യന്തരവകുപ്പിന് കൈക്കൊള്ളാമായിരുന്നു. മാറാട് കൂട്ടക്കൊലക്കേസില്‍ പ്രതികളുടെ പേരിലുള്ള കേസ് വിചാരണയും വിധിയും അപ്പീലുമായി തുടര്‍ന്നു പോകുമ്പോള്‍തന്നെ ഗൂഢാലോചന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മനോജ് വധക്കേസില്‍ ഈ മാതൃകയും ആഭ്യന്തരവകുപ്പിന് സ്വീകരിക്കാമായിരുന്നു. എന്നാല്‍ പ്രതികളില്‍ ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ബോധപൂര്‍വ്വം ക്രൈം ബ്രാഞ്ചിനെ തുടരന്വേഷണം ഏല്‍പ്പിച്ചത്. കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഇത്തരം സമ്മര്‍ദ്ദവുമായി രംഗത്തുള്ളത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണിതിന് പിന്നിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒഞ്ചിയം സന്ദര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെ പ്രതികളില്‍ ചിലരുടെ ബന്ധുക്കള്‍ മന്ത്രിയെ കണ്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ ദ്രുതഗതിയിലായത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: