ന്യൂദല്‍ഹി: പാചകവാതകത്തിന്റെ വില വീണ്ടും കൂടി. സിലിണ്ടറിന് 11.42 രൂപയുടെ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡീലര്‍മാര്‍ക്കുള്ള കമ്മീഷന് ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പേരിലാണ് പുതിയ വര്‍ധന. പെട്രോള്‍, ഡീസല്‍ ഡീലര്‍മാരുടെ കമ്മീഷനും കൂട്ടുന്നതോടെ രണ്ട് ഇന്ധനങ്ങളുടെ വിലയും ഉടന്‍തന്നെ ഉയരും.
14.2 കി.ഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറിനുള്ള കമ്മീഷന് 37.25 രൂപയായി ഉയര്‍ത്തിക്കൊണ്ട് വെള്ളിയാഴ്ചയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയത്. നിലവില്‍ ഇത് 25.83 രൂപയാണ്. സിലിണ്ടര്‍ വിലയുടെ 44 ശതമാനം വരുന്ന 11.42 രൂപയുടെ വര്‍ധനവാണ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ബാധ്യത ഉപഭോക്താക്കള്‍ വഹിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ദല്‍ഹിയില്‍ 399 രൂപയായിരുന്ന സിലിണ്ടര്‍ വില 410.42 രൂപയായി ഉയരും. മറ്റിടങ്ങളിലും ആനുപാതികമായ വര്‍ധനയുണ്ടാകും.
സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ജനത്തെ വലയ്ക്കുന്ന വില വര്‍ധനയും പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ആറ് സിലിണ്ടറുകള്‍ക്ക് പുറമെ വാങ്ങുന്നവയ്ക്ക് വന്‍ തുകയാണ് ഉപഭോക്താവ് നല്‍കേണ്ടി വരിക.
സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ കമ്മീഷനും കൂട്ടിയിട്ടുണ്ട്. 12.17 രൂപ വര്‍ധിപ്പിച്ച് സിലിണ്ടറൊന്നിന് 38 രൂപയാണ് പുതിയ കമ്മീഷന്. ഇതോടെ സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുടെ വില 883.5 രൂപയില്‍നിന്ന് 921.50 രൂപയായും ഉയരും.
പെട്രോളിന്റെയും ഡീസലിന്റെയും കമ്മീഷന് യഥാക്രമം ലിറ്ററിന് 23 പൈസയും 10 പൈസയും വീതം ഉയര്‍ത്താനാണ് നീക്കം. ഇതോടെ പെട്രോള്‍ ലിറ്ററിന് ഒരു രൂപ 72 പൈസയും ഡീസലിന് ഒരു രൂപ ഒരു പൈസയും കമ്മീഷന് കിട്ടും. പെട്രോളിന് 67 പൈസയും ഡീസലിന് 42 പൈസയും കമ്മീഷന് ഇനത്തില്‍ കൂട്ടണമെന്നാണ് ഡീലര്‍മാരുടെ ആവശ്യം.
പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി വിമര്‍ശിച്ചു. വളരെ മോശവും ദുഃഖകരവുമായ നടപടിയാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സാധാരണ ജനത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി രണ്ടാം യുപിഎ സര്‍ക്കാര്‍ എത്ര തവണയാണ് വില കൂട്ടിയത്? വളരെ മോശവും ഖേദകരവുമായ നടപടിയാണിതെന്നും യുപിഎ ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: