പട്ടാമ്പി: കേരളം ഭരിക്കുന്നത് മുസ്ലീംലീഗ് തന്നെയെന്ന് ലീഗ് നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്. ലീഗിന് ഹിതകരമല്ലാത്തത് ഒന്നും നടക്കില്ല. ആരും പരസ്യമായി ഇക്കാര്യം സമ്മതിക്കാറില്ലെങ്കിലും സത്യമിതാണെന്ന് മന്ത്രി പറഞ്ഞു. നമ്മളാണ് കേരളം ഭരിക്കുന്നതും എല്ലാംകൊണ്ടു നടക്കുന്നതും. നമ്മളാണ് കാര്യകര്‍ത്താക്കള്‍. ഇത് ലീഗ് പ്രവര്‍ത്തകരും നേതാക്കളും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടാമ്പി കലുക്കല്ലൂരില് നടന്ന മുസ്ലിംലീഗ് പൊതുയോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അതേസമയം, തന്റെ പ്രസ്താവനയായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അവകാശപ്പെട്ട് പൊതുമരാമത്ത്വകുപ്പുമന്ത്രി ഇബ്രാഹിംകുഞ്ഞ് രംഗത്തെത്തി. പട്ടാമ്പിയിലെ പരിപാടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടത്ര ഭരണപങ്കാളിത്തമില്ലെന്ന വിമര്‍ശനം യോഗത്തിലുയര്ന്നപ്പോള് മറുപടി പറയുകയാണ് താന്‍ ചെയ്തത്. എല്ലാ പാര്‍ട്ടികളും അവരുടെ യോഗങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ട്, മന്ത്രി പറഞ്ഞു. അതേസമയം ഇബ്രാഹിംകുഞ്ഞ് പറഞ്ഞതില്‍ അത്ര പുതുമയൊന്നുമില്ലെന്ന് ലീഗ് നേതാവ് കെ.പി.എ. മജീദ് പ്രതികരിച്ചു.
ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയോടെ ഒരു ഇടവേളയ്ക്കുശേഷം കേരളത്തിലെ ഭരണമുന്നണി രാഷ്ട്രീയം വീണ്ടും കലങ്ങുമെന്ന് ഉറപ്പാണ്.
മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ തുടങ്ങി അഞ്ചാം മന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ ചെന്നെത്തിയ മുസ്ലീംലീഗിന്റെ ധിക്കാരത്തിന്റെ തുടര്‍ച്ചയായാണ് രാഷ്ട്രീയനിരീക്ഷകരെല്ലാം ഇതിനെ കാണുന്നത്. കേരളത്തില്‍ സാമുദായിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുകയാണെന്നും ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായി ഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസ്സ് പെരുമാറുകയാണെന്നും പരക്കെ ആക്ഷേപം നിലനില്‍ക്കുകയാണ്. അതിനിടയിലാണ് പല സംഘടനകളും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നതെല്ലാം ശരിവച്ചുകൊണ്ട് ലീഗ് മന്ത്രിതന്നെ സത്യം വെളിപ്പെടുത്തിയത്.
മുസ്ലീംലീഗ് തീരുമാനിക്കുന്നു ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നു എന്നതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഇതില്‍ കോണ്‍ഗ്രസ്സുകാരില്‍ തന്നെ അമര്‍ഷം പുകയുകയാണ്. മലപ്പുറത്ത് കോണ്ഗ്രസ്സുകാര് ലീഗ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നടത്തിയ പ്രകടനം അതിന്റെ തെളിവാണ്. മന്ത്രിയുടെ പ്രസ്താവന ഭരണമുന്നണിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണെന്ന തോന്നല്‍ ആഭ്യന്തരമന്ത്രിക്കുപോലുമുണ്ടായി. അതുകൊണ്ടാണല്ലൊ ഭരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടികളൊന്നും ലീഗിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
മുസ്ലീംലീഗ് മന്ത്രിയുടെ പരസ്യപ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ കെപിസിസി പ്രസിഡന്റോ തയ്യാറായിട്ടില്ലെന്നതും കൗതുകമുണര്‍ത്തുന്നതാണ്. ഒരുവാക്കുപോലും പറയാന്‍ കഴിയാത്തവിധം ലീഗിന്റെ തടങ്കലിലാണ് കോണ്‍ഗ്രസ് നേതൃത്വം എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
അതിനിടെ മുസ്ലീം ലീഗിനെ മതസങ്കുചിതപാര്ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുകയാണെന്നും കാളപെറ്റെന്ന് കേട്ട ഉടനെ ചിലര്‍ കയറെടുക്കുകയാണെന്നും ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ കോഴിക്കോട് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: