വിവിധപ്രകാരത്തിലുള്ള പ്രതിഭാവിലാസംകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച എഴുത്തുകാര്‍ ധാരാളമുണ്ട്. എന്നാല്‍ അല്പകാലംമാത്രം ജീവിച്ച് സകലരിലും അദ്ഭുതം ജനിപ്പിച്ചവര് വിരളമാണ്. ആ ഹ്രസ്വജീവിതം മുഴുവന്‍ വിധിയുടെ ക്രൂരവിനോദത്തിന് ഇരയായിത്തീര്‍ന്നിട്ടും എല്ലാ പ്രാതികൂല്യങ്ങളെയും തൃണവദ്ഗണിച്ച് സര്‍ഗ്ഗസൗന്ദര്യം സമ്മാനിച്ചവരാകട്ടെ, തീരെക്കുറച്ചേയുള്ളൂ. മലയാളം ദര്‍ശിച്ച അങ്ങനെയുള്ള അസാമാന്യ പ്രതിഭാശാലിയായിരുന്നു സഞ്ജയന്.
മിക്ക സാഹിത്യകാരന്മാരെയുംപോലെ സഞ്ജയന് എം.ആര്. നായരും കവിത എഴുതിക്കൊണ്ടാണ് സാഹിത്യജീവിതം ആരംഭിച്ചത്. പതിന്നാലാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ കവിത ആദ്യമായി അച്ചടിക്കപ്പെട്ടു. തുടര്‍ന്നുള്ള ഒന്നര വ്യാഴവട്ടം സഞ്ജയന് രചിച്ചതിലധികവും കവിതകള്‍ തന്നെ.
നന്നേ ചെറുപ്പത്തിലെ മലയാളത്തിലെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതയും ലേഖനവും നാടകവും പതിവായി എഴുതിവന്നിരുന്നു എം.ആര്. നായര്‍. എന്നാല്‍ പത്രാധിപരായി പ്രവര്‍ത്തിച്ച ഒരു ഘട്ടംകൂടി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. കോഴിക്കോട്ടുനിന്നു പുറപ്പെട്ടിരുന്ന ‘കേരളപത്രിക’ യില്‍ ‘സഞ്ജയന്’ എന്ന തൂലികാനാമവുമായി 1934 ആഗസ്റ്റ് 19-നു പ്രത്യക്ഷനായ രാമുണ്ണി നായര്‍ പിറ്റേക്കൊല്ലം അതിന്റെ പത്രാധിപരായി മാറി. അതിനടുത്തവര്‍ഷം ‘സഞ്ജയന്’ എന്ന പേരില്‍ ഒരു ഹാസ്യമാസികയും പ്രസിദ്ധീകരിച്ചുതുടങ്ങി. മൂന്നാമതായി ‘വിശ്വരൂപം’ മാസികയും സഞ്ജയന്റെ പത്രാധിപത്യത്തില്‍ പുറപ്പെടുകയുണ്ടായി.
ചങ്ങലംപരണ്ട എന്ന പ്രദേശത്തെയും അതിന്റെ ചരിത്രകാരനായി തന്നെയും സങ്കല്പിച്ചുകൊണ്ടാണ് സഞ്ജയന് എന്ന തൂലികാനാമം എം.ആര്. നായര്‍ സ്വീകരിച്ചത്. മര്‍ത്ത്യജീവിതം നുരച്ചുതഴയ്ക്കുന്ന ഏതൊരു പ്രദേശവും ചങ്ങലംപരണ്ട തന്നെ. ദിവ്യദൃഷ്ടി ലഭിച്ചതോടെ കുരുക്ഷേത്രയുദ്ധക്കളത്തിലെ ചലനമേതും ഗ്രഹിക്കാനും വിനിമയം ചെയ്യാനും പ്രാപ്തനായ സമ്പൂര്ണ്ണവിജയിയായ മഹാമന്ത്രിയാണല്ലോ സഞ്ജയന്. ആ മനീഷിയുടെ നിസ്സംഗഭാവം വരിച്ചുകൊണ്ടാണ് മാണിക്കോത്തു രാമുണ്ണിനായര്‍ സഞ്ജയന് എന്ന തൂലികാനാമത്തെ സ്വയംവരിച്ചത്. കുരുക്ഷേത്ര രണാങ്കണത്തിന്റെ നിഴല്‍വീണ ജീവിതവേദിയില്‍ നിന്നുകൊണ്ടാണ് ഈ അഭിനവസഞ്ജയന് തന്റെ വ്യക്തിധര്‍മ്മം നിറവേറ്റേണ്ടിയിരുന്നത്.
ഭാരതത്തിലെ ബ്രിട്ടീഷ് ആധിപത്യം, കേരളത്തിലെ സാമൂഹികാസമത്വങ്ങള്‍, വിദേശത്തെ നാസിസവും ഫാസിസവും കമ്മ്യൂണിസവും നിമിത്തമുള്ള വിനാശങ്ങള്‍ എന്നിങ്ങനെ ആകെ കലങ്ങിമറിഞ്ഞതായിരുന്നു ലോകരാഷ്ട്രീയം. പോരാത്തതിന് രണ്ടു ലോകയുദ്ധങ്ങള്‍ വിതച്ച കൊടുംവറുതികളും, ചൂഷണവ്യഗ്രമായ മുതലാളിത്തത്തിന്റെയും അധിനിവേശത്തിന്റെയും നീരാളിപ്പിടിത്തങ്ങളും വേറെ. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയവിമര്‍ശനമെന്ന തിക്തകകഷായത്തിനു മേമ്പൊടിയായി ഹാസ്യത്തിന്റെ മധുരവുമായെത്തിയ സഞ്ജയന് ഒരു ചരിത്രനിയോഗം തന്നെയാണു നിറവേറ്റിയത്.
പരിഹാസമെന്നാല്‍ ശകാരം മാത്രമ-
ല്ലൊരിക്കലുമതു മറക്കരുതാരും
പരിഹാസപ്പുതുപനീര്ചെടിക്കെടോ
ചിരിയത്രേ പുഷ്പം; ശകാരം മുള്ളുതാന്‍.
അതിന്റെ പൂവാണാച്ചെടിക്കലങ്കാര-
മതിന്റെ മുള്ളല്ലെന്നറിഞ്ഞുകൊള്ളുക
ഇതായിരുന്നു സഞ്ജയന്റെ മാനിഫെസ്റ്റൊ. തോലനും ചാക്യാന്മാരും കുഞ്ചന്‍ നമ്പ്യാരും കൈമാറിയ നിയോഗത്തിന്റെ കൈയേല്ക്കലാണ്, ചരിത്രപരമായി നോക്കിയാല്‍ സഞ്ജയന് നടത്തിയത്. തുടര്‍ന്ന് അതിന്റെ പ്രയാണം വി.കെ.എന്‍., ഒ.വി. വിജയന്, എം.പി. നാരായണപിള്ള എന്നിവരിലൂടെ മുന്നേറുകയും ചെയ്തു. സഞ്ജയന്റെ ഹാസ്യകൃതികള്‍ പ്രാദേശികവിഷയങ്ങള്‍ മുതല്‍ അന്താരാഷ്ട്രപ്രശ്നങ്ങള്വരെ പ്രമേയമാക്കുന്നു. അവയില്‍ പലതും കാലത്തിന്റെ പരിമിതി കടന്ന് ആവര്‍ത്തിച്ചു പ്രകടമാകുന്ന ജീവിതസമസ്യകളെ അഭിസംബോധന ചെയ്യുന്നവയാണ്. ഗദ്യവും പദ്യവും മിശ്രവുമായി സഞ്ജയസാഹിത്യത്തിന്റെ ഏറിയപങ്കും ഈ വിഭാഗത്തില്‍പ്പെടുന്നു.
ചെറുപ്പത്തില്‍ അരോഗദൃഢഗാത്രനായിരുന്ന സഞ്ജയന് മികച്ച കളരിപ്പയറ്റഭ്യാസിയുമായിരുന്നു. നീന്തലും മലകയറ്റവുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങള്‍. പിന്നീട് ജീവിതം രോഗാതുരവും ദുരന്തപൂരിതവുമായിത്തീര്ന്നപ്പോഴും സഞ്ജയന്റെ സഹജഗുണങ്ങളൊന്നും ഒട്ടുംതന്നെ ക്ഷയിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഹാസ്യ-ഹാസ്യേതര രചനകള്‍ ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. എം.ആര്. നായരുടെ കാവ്യകൃതികളില്‍ പ്രഥമഗണനീയം ‘തിലോദക’മാണ്. പത്നീവിരഹത്തിന്റെ കാഠിന്യത്തില്‍ രചിച്ച ഈ കൃതിയെപ്പറ്റി സഞ്ജയന് നല്ല മതിപ്പായിരുന്നു.
പുണ്യവതിയായ അമ്മ പകര്‍ന്നേകിയ ഭാരതസംസ്കൃതി എം.ആര്. നായരുടെ വ്യക്തിത്വത്തെ അന്ത്യനിമിഷംവരെ സമുജ്ജ്വലമാക്കി നിലനിര്‍ത്തി. സനാതനധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തെയും മൂര്‍ത്തികളെയും അദ്ദേഹം എന്നും ആരാധിച്ചുപോന്നു. ഭഗവദ്ഗീതയായിരുന്നു സഞ്ജയന്റെ ജീവിതത്തെ നിത്യഭാസുരമാക്കിയ ചൈതന്യസ്രോതസ്സ്. 1932-ല്‍ ചികിത്സാര്‍ത്ഥം മദനപ്പള്ളിയിലെ ആരോഗ്യവരം ടി.ബി. സാനിറ്റോറിയത്തില്‍ കഴിയുമ്പോഴാണ് സഞ്ജയന് പൂര്‍ണ്ണമായും ഗീതാസ്വാധീനതയിലായത്. സകലോപനിഷത്സാരസര്വ്വസ്വമായതുകൊണ്ടുതന്നെ ഭഗവദ്ഗീത സര്വ്വശാസ്ത്രദര്ശനങ്ങളുടെയും മാതാവാണ്. അതിനു പരിഹരിക്കാന്‍ പറ്റാത്തതായി ഒരു പ്രശ്നവും പ്രപഞ്ചത്തില്‍ ഒരു കാലത്തും ഉണ്ടായിരിക്കുകയില്ല.
ഗീതാസന്ദേശമനുസരിച്ചു തുറക്കപ്പെട്ട ഭാരതസ്വാതന്ത്ര്യസമരമാര്ഗ്ഗവും, അതിനു നേതൃത്വം നല്കിയ മഹാത്മാഗാന്ധിയും സഞ്ജയനില്‍ എന്തെന്നില്ലാത്ത ആരാധനയാണു ജനിപ്പിച്ചത്. അദ്ദേഹം എഴുതി: ‘ഈ ഗാന്ധി ഗാന്ധി എന്നു നമ്മള് വിളിക്കുന്ന പുള്ളി ദൈവത്തിന്റെ അവതാരമല്ല. മുപ്പത്തഞ്ചു കോടി മനുഷ്യരെ ദേവന്മാരാക്കാന് ധൈര്യപ്പെട്ടിറങ്ങിയ ഈ പഹയന്, സാക്ഷാല്‍ ഉടയതമ്പുരാന് തന്നെയാണെന്ന് എനിക്കു തോന്നിപ്പോയി.’ ഇപ്രകാരം ഭാരതീയരുടെ പൊരുള്‍ അറിയാന്‍ കഴിഞ്ഞതിനാല്‍ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാന്‍ സഞ്ജയന് തെല്ലും ഭയപ്പെട്ടിരുന്നില്ല; വിധിയുടെ പ്രഹരങ്ങളേറ്റു തളരാതെ മുന്നോട്ടുപോകാന്‍ ശീലിക്കുകയും ചെയ്തു. തീര്‍ന്നില്ല, ഏതു പ്രതികൂലാനുഭവത്തിനും അപ്പുറം വര്‍ത്തിക്കുന്ന ലക്ഷ്യസ്ഥാനത്തെ ദര്ശിക്കാനായതിനാല്, അക്ഷോഭ്യനായി അതിലേക്കെത്തിച്ചേരാന്‍ ശ്രമിക്കുന്നവനുമായിത്തീര്ന്നു. ആസന്നമായ മരണത്തിന്റെ കാലൊച്ച തിരിച്ചറിയുകയും, ആ യാഥാര്‍ത്ഥ്യത്തെ പെറ്റമ്മയെത്തന്നെ ആദ്യം ധരിപ്പിക്കുകയും ചെയ്യുകയുണ്ടായി സഞ്ജയന്. അങ്ങനെ,
കരളെരിഞ്ഞാലും, തല പുകഞ്ഞാലും,
ചിരിക്കണ; മതേ വിദൂഷകധര്‍മ്മം
എന്ന സത്യം ഗ്രഹിച്ച ആ വേദാന്തി നാല്പതാം വയസ്സില്‍ 1943 സെപ്തംബര്‍ 13-ന് ദിവംഗതനായി.
ജീവിച്ചിരുന്നപ്പോള്‍ ‘ഒഥല്ലോ’ വിവര്‍ത്തനം മാത്രമാണ് പുസ്തകരൂപത്തില്‍ വെളിച്ചംകണ്ട സഞ്ജയന് കൃതി. അനന്തരം 406 ഹാസ്യലേഖനങ്ങള്‍ ‘സഞ്ജയന്’ എന്ന പേരില്‍ ആറു ഭാഗമായി സി.എച്ച്. കുഞ്ഞപ്പ പ്രകാശനം ചെയ്തു. ‘ആദ്യോപഹാരം’ (ആദ്യകാലകവിതകള്‍), ‘ഹാസ്യാഞ്ജലി’ (ഹാസ്യകവിതകള്‍) എന്നിവയ്ക്കുപുറമെ, ‘സാഹിത്യനികഷം’ (രണ്ടു ഭാഗങ്ങള്‍ -എം. ആര്. നായര്‍, സാഹിത്യദാസന്‍ എന്നീ പേരുകളിലെഴുതിയ സാഹിത്യനിരൂപണങ്ങള്‍) ഇങ്ങനെ പതിനൊന്നു പുസ്തകങ്ങളാണ് ഇരുപത്തൊന്നു വര്‍ഷത്തെ സാഹിതീസപര്യയിലൂടെ സഞ്ജയന് അവശേഷിപ്പിച്ചത്. ഒരു വാസനാസമ്പന്നനായ കവി, സമുജ്ജ്വലനായ തത്ത്വചിന്തകന്, സൂക്ഷ്മദൃക്കായ നിരീക്ഷകന്, നിര്‍ഭയനും നിസ്സംഗനുമായ നിരൂപകന്, സരസനായ ഗദ്യകാരന്, അദ്വിതീയനായ ഫലിതമാര്‍മ്മികന്‍ എന്നിങ്ങനെ പല നിലകളില്‍ അദ്ദേഹം നമ്മുടെ അന്യാദൃശമായ സ്നേഹത്തിനും ബഹുമാനത്തിനും പാത്രീഭവിക്കുന്നു. ഒന്നു തീര്‍ച്ചയായിപ്പറയാം: ഇത്രയും സാംസ്കാരികമായ കലാസമ്പത്തോടുകൂടി വിനോദസാഹിത്യത്തില്‍ വിഹരിച്ചവര്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കിപ്പുറം വേറെയില്ല. മഹാകവി ഉള്ളൂരിന്റെ ഈ വാക്കുകള്‍ അക്ഷരംപ്രതി ശരിവയ്ക്കുന്നു സഞ്ജയന്റെ സാഹിത്യം.
(കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ മലയാള അധ്യാപകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: