ഇരിട്ടി: കൂട്ടുപുഴ പാലം നിര്‍മ്മാണ സ്ഥലവുമായി ബന്ധപ്പെട്ട കേരള-കര്‍ണ്ണാടക തര്‍ക്കം തുടരുന്നു. ഇരുസംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനക്കായി ഇന്നലെ സ്ഥലത്തെത്തിയെങ്കിലും കര്‍ണ്ണാടകം പരിശോധന പ്രഹസനമാക്കുകയായിരുന്നു.
1908 ലെ രേഖകളുമായാണ് കര്‍ണ്ണാടക വനം വകുപ്പ് , റവന്യൂ അധികൃതര്‍ പരിശോധനക്കായി എത്തിയത്. ഈ കാലത്ത് ബ്രഹ്മഗിരി വന്യജീവി സങ്കേതം രൂപീകരിച്ചപ്പോള്‍ തീരുമാനിച്ച രേഖയായിരുന്നു ഇത്. എന്നാല്‍ ഈ രേഖ അംഗീകരിക്കാന്‍ ഇരിട്ടി തഹസില്‍ദാര്‍ അടക്കമുള്ള കേരളത്തിന്റെ ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതിനു ശേഷം ഇരു സര്‍ക്കാറുകളും സംയുക്തമായി അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊണ്ട് അംഗീകരിച്ച രേഖ കാണിക്കാന്‍ ഇവര്‍ തയ്യാറായില്ല.
ഈ രേഖപ്രകാരം കേരളത്തിന്റെ പ്രദേശത്തു തന്നെയാണ് തങ്ങള്‍ പാലം പൂര്‍ണ്ണമായും നിര്‍മ്മിക്കുന്നതിന് പറഞ്ഞെങ്കിലും കര്‍ണ്ണാടക അധികൃതര്‍ തങ്ങളുടെ വാദം കടുപ്പിക്കുകയും യാതൊരു വിധത്തിലും പണി തുടരുവാന്‍ പാടില്ലെന്ന് പറഞ്ഞു പോവുകയുമായിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഉന്നത ഇടപെടല്‍ ഈ വിഷയത്തില്‍ വേണ്ടിവരും എന്ന് ഉറപ്പായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് ബ്രഹ്മഗിരി വന്യജീവിവിഭാഗം അസി വൈല്‍ഡ് ലൈഫ് വാര്ഡന് കൂട്ടുപുഴ പാലം നിര്‍മ്മിക്കുന്ന കര്‍ണാടകത്തിന്റെ ഭാഗത്ത് പുതിയ സര്‍വേക്കല്ല് സ്ഥാപിച്ചുകൊണ്ട് പാലത്തിന്റെ പ്രവര്‍ത്തി തടഞ്ഞത്. കൂട്ടുപുഴയിലെ പാലം നിര്‍മ്മിക്കുന്ന പുഴയുടെ കര്‍ണാടകത്തിന്റെ ഭാഗത്തുള്ള പുഴവരെയുള്ള സ്ഥലം തങ്ങളുടേതാണെന്ന് വാദിച്ചു കൊണ്ടായിരുന്നു നടപടി. എന്നാല്‍ അതിര്‍ത്തി തിരിച്ചുകൊണ്ട് ഇരുസംസ്ഥാനങ്ങളും അംഗീകരിച്ച രേഖയുണ്ടെന്നിരിക്കെ ഇത് മറച്ചുവെച്ചുകൊണ്ടായിരുന്നു നടപടി. ഈ ഭാഗത്തു വീടുവെച്ചു താമസിക്കുന്നവരും കേരളത്തിലെ വില്ലേജ് ഓഫീസില്‍ കാലങ്ങളായി നികുതി അടക്കുന്നവരുമായ മൂന്നു കുടുംബങ്ങളെ കെഎസ്ടിപി നിയമാനുസൃതമായ നഷ്ടപരിഹാരം നല്‍കിയാണ് പാലം നിര്‍മ്മാണത്തിനായി ഒഴിപ്പിച്ചത്. അതേസമയം കൂട്ടുപുഴ മാക്കൂട്ടം റോഡ് യാതൊരു രേഖയും ഇതുമായി ബന്ധപ്പെട്ട കര്‍ണ്ണാടകത്തിന്റെ ഓഫീസുകളില്‍ ലഭ്യമല്ല എന്ന വിവരമാണ് ഇരിട്ടി തഹസില്‍ദാര്‍ ഇവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങളില്‍ അറിയാന്‍ കഴഞ്ഞത് എന്നാണ് വിവരം. എന്തുതന്നെയായാലും ഉന്നതതലത്തില്‍ നടത്തുന്ന ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരമുണ്ടാവുകയുള്ളൂ എന്നുതന്നെയാണ് അറിയുന്നത്.
ഇന്നലെ നടത്തിയ സംയുക്ത പരിശോധനയില്‍ കര്‍ണ്ണാടക റെയിഞ്ച് ഓഫീസര്‍ സുധാകര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ശിവകുമാര്‍, ഫോറസ്റ്റര്‍ ഹേമന്ത് കുമാര്‍, കെഎസ്ടിപി ഭൂമി ഏറ്റെടുക്കല്‍ വിഭാഗം തഹസില്‍ദാര്‍ എസ്.അനില്‍കുമാര്‍, സര്‍വേയര്‍ എം.കെ.രാജീവ്, തലശ്ശേരി താലൂക്ക് സര്‍വേയര്‍ മധു, കെഎസ്ടിപി എഞ്ചിനീയര്‍ ജയ, അസി.എഞ്ചിനീയര്‍ ദിവാകരന്, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതി, സര്‍വേയര്‍മാരായ ടി.എ.ഷെറിന്, എന്‍.ജിന്‍സ്, അയ്യങ്കുന്ന് വില്ലേജ് ഓഫീസര്‍ ഗിരീഷ്, പായം പഞ്ചായത്തു പ്രസിഡന്റ് എന്‍.അശോകന്, വാര്‍ഡ് മെമ്പര്‍ പി.എന്‍.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: