കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു. ശമ്പളവും പെന്‍ഷനും നല്കാന് ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് വായ്പ നല്കിയാല് തിരിച്ചടവ് മുടങ്ങുമെന്നാണ് പേടി. ശമ്പള അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും കൈയൊഴിഞ്ഞതോടെ ജീവനക്കാരുടെ വീടുപണി, മക്കളുടെ വിവാഹം തുടങ്ങിയവ മുടങ്ങുമെന്ന അവസ്ഥയാണ്. ബാങ്കുകളുടെ നടപടിക്കെതിരെ ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നല്‍കാനൊരുങ്ങുകയാണ് ഒരുകൂട്ടം ജീവനക്കാര്‍.
ജീവനക്കാര്‍ക്ക് വായ്പ നല്‍കരുതെന്ന് മേലധികാരികള്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. വായ്പയ്ക്കായി അപേക്ഷാ ഫോറം ചോദിച്ചാല്‍, ബാങ്കുകള്‍ നല്‍കാറില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. വന്‍കിട ഭവന വായ്പയ്ക്ക് പുറമെ ഒരുലക്ഷം രൂപ വരെയുളള വ്യക്തിഗത വായ്പകള്‍ പോലും ബാങ്കുകള്‍ നിഷേധിക്കുകയാണ്. തിരിച്ചടവില്‍ മികവ് പുലര്‍ത്തിയ (മികച്ച സിബില്‍ സ്കോര്‍) ജീവനക്കാര്‍ക്കും വായ്പ നിഷേധിക്കുന്ന സ്ഥിതിയാണ്. ഇത് നിയമ വിരുദ്ധമാണെന്ന് വിദഗ്ധാഭിപ്രായം.
ന്യൂ ജനറേഷന് ബാങ്കുകളും ജീവനക്കാരോട് വിവേചനം കാട്ടുന്നുണ്ട്. മൂന്നുമാസത്തെ സാലറി സ്ലിപ്പും അക്കൗണ്ട് വിവരങ്ങളും നല്കിയാല് സാധാരണ അവര്‍ വായ്പ അനുവദിക്കാറാണ് പതിവ്. എന്നാല്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വായ്പ നല്കുന്നതില് നിന്ന് പല ന്യൂജന്‍ ബാങ്കുകളും പിന്മാറുകയാണ്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി 18 മാസം പിന്നിട്ടിട്ടും രണ്ടുമാസം മാത്രമാണ് കൃത്യമായി ശമ്പളം ലഭിച്ചത്. ഈ മാസവും ഇതുവരെ ശമ്പളം ലഭ്യമാക്കിയിട്ടില്ല. പെന്ഷന് കുടിശികയും അഞ്ചുമാസത്തെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: