ന്യൂദല്‍ഹി: ക്ഷേത്രത്തെ ടോയ്ലറ്റുമായി താരതമ്യപ്പെടുത്തിയ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിനെതിരേ പ്രതിഷേധം ശക്തം. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇരുപത്തിയഞ്ചോളം വരുന്ന വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മന്ത്രി മാപ്പു പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് ജയറാം രമേശ് വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്ത് ആവശ്യത്തിനു ടൊയ്ലറ്റുകള്‍ ഇല്ലെന്നും ക്ഷേത്രങ്ങളെക്കാള്‍ രാജ്യത്തിന് ആവശ്യം ടൊയ്ലറ്റുകളാണെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രസ്താവന. രാജ്യത്തെ ക്ഷേത്രങ്ങളില്‍ വൃത്തിഹീനമായ അന്തരീക്ഷമാണുള്ളത്. മൂക്കു പൊത്തി മാത്രമേ ഇവിടേക്കു പോകാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയ്ക്കെതിരേ ബിജെപിയും കോണ്‍ഗ്രസും രംഗത്ത് വന്നു. മതത്തെയും വിശ്വാസത്തെയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ജയറാം രമേശ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ബിജെപി അഭിപ്രായപ്പെട്ടു. ടോയ്ലറ്റുകള് ഉണ്ടാക്കുന്നതും ഒരു ആരാധനാലയത്തില്‍ വിശ്വാസമുണ്ടാകുന്നതും രണ്ടു കാര്യങ്ങളാണെന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
മതഭേദമില്ലാതെ എല്ലാ ആരാധനാ സ്ഥലങ്ങളുടെയും പരിപാവനത്വത്തെ തങ്ങള്‍ ബഹുമാനിക്കുന്നതായാണ് വിഷയത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചത്. എല്ലാ മതങ്ങളെയും മതപരമായ സ്ഥലങ്ങളെയും കോണ്‍ഗ്രസ് സമഭാവത്തോടെ ബഹുമാനിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ജയറാം രമേശിന്റെ പരാമര്‍ശത്തെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 64 ശതമാനം ആളുകളും ഇപ്പോഴും തുറസായ സ്ഥലത്താണ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും പോഷകാഹാരക്കുറവ് പോലെ രാജ്യം ഗൗരവത്തില്‍ കാണേണ്ട പ്രശ്നമാണിതെന്നുമായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം. ഹിവരെ ബെജാറിലെയും റെലഗാന്‍ സിദ്ധിയിലെയും ശുചിത്വ മാതൃകയെ പ്രശംസിച്ച മന്ത്രി രാജ്യത്തെ മറ്റ് ഗ്രാമങ്ങളും ആ പാത പിന്തുടരണമെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: