കണ്ണൂര്‍: മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാവിഗേഷന്‍ ടെസ്റ്റ് 12ന് നടക്കും. നാവിഗേഷന്‍ ടെസ്റ്റിനുള്ള പ്രത്യേക വിമാനം അന്നേദിവസം കണ്ണൂരിലെത്തും. നാവിഗേഷന്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് കൈമാറി അംഗീകാരം ലഭിക്കുന്നതോടെ വിമാനത്താവള ഉദ്ഘാടനത്തിന്റെ പ്രധാനപ്പെട്ട കടമ്പ കടന്നു കിട്ടും. തുടര്‍ന്ന് മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ബാക്കി പരിശോധനകള്‍ പൂര്‍ത്തിയാവും. ഇതോടെ ആഗസ്ത്-സെപ്തംബര്‍ മാസത്തില്‍ വിമാന സര്‍വ്വീസ് ആരംഭിക്കുകയാണ് വിമാനത്താവള കമ്പനിയായ കിയാല്‍ അധികൃതരുടേയും സംസ്ഥാന സര്‍ക്കാരിന്റെയും ലക്ഷ്യം.
12ന് കരിപ്പൂരിലെത്തുന്ന വിമാനം അവിടെ നിന്നും കണ്ണൂരിലും ടെസ്റ്റിനായി എത്തുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇത്തരം ടെസ്റ്റിനായുള്ള വിമാനം അയക്കേണ്ടത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഈ വിമാനം ഭൂമിയിലിറങ്ങില്ല. എന്നാല്‍ ടെസ്റ്റിന്റെ ഭാഗമായി എയര്‍പോര്‍ട്ടിന്റെ മുകളില്‍ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് പതിവ്.
വിമാനത്താവളത്തില്‍ ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ വിഡിആര്‍ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷന്‍ ഉപകരണത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ടെസ്റ്റിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ടെസ്റ്റ് കഴിഞ്ഞാല്‍ സിവില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള ലൈസന്‍സ് ലഭിക്കും. നാവിഗേഷന്‍ ടെസ്റ്റിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് രണ്ട് വിമാനങ്ങളാണുള്ളത്. രാജ്യത്തെ 126 വിമാനത്താവളങ്ങളിലും നാവിഗേഷന്‍ പരിശോധന നടത്തുന്നത് ഈ രണ്ട് വിമാനങ്ങള്‍ കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: