പനാജി: 290 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സൂപ്പര്‍സോണിക് മിസൈല്‍ ബ്രഹ്മോസ് നാവികസേന വിജയകരമായി പരീക്ഷിച്ചു. 300 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം ഗോവ തീരത്തെ ഐഎന്‍എസ് ടെഗ്ഗ് എന്ന യുദ്ധക്കപ്പലില്‍ നിന്നായിരുന്നു.
ഐ.എന്‍.എസ് ടെഗിന് പുറമെ ഇന്ത്യന്‍ നാവികസേനയുടെ പക്കലുള്ള മറ്റ് റഷ്യന്‍ നിര്‍മിത യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് തര്ക്കാഷിലും ഐ.എന്‍.എസ്. ത്രികണ്ഡിലും ബ്രഹ്മോസ് വിന്യസിക്കും. മിസൈലിന്റെ പ്രവര്‍ത്തനം എല്ലാ ഘട്ടത്തിലും വിജയകരമായിരുന്നുവെന്നു പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്യം വച്ച കപ്പലിനെ മിസൈല്‍ തകര്‍ത്തുവെന്നും ഇവര്‍ അറിയിച്ചു.
ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ചതാണു ബ്രഹ്മോസ് മിസൈല്‍. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് 2005 മുതല്‍ തന്നെ നാവികസേനയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: