കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.എന്‍. വാസവനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമ്മേളനത്തിന്റെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കിയതോടെയാണ് വാസവന് വീണ്ടും അവസരം കൈവന്നത്.
തന്റെ വിശ്വസ്തനായ ആളെ തന്നെ വീണ്ടും സെക്രട്ടറിയാക്കുകയെന്ന ദൗത്യം സ്വയം ഏറ്റെടുത്താണ് കോടിയേരി തന്നെ നാല് ദിവസത്തെ സമ്മേളനത്തില്‍ മുഴുവന്‍ സമയവും ചെലവഴിച്ചത്. അത് പൂര്‍ത്തിയാക്കി മടങ്ങാനും കോടിയേരിക്ക് സാധ്യമായി. അച്ചടക്കത്തിന്റെ വാളുയര്‍ത്തിപ്പിടിച്ച് സമ്മേളനാരംഭം മുതല്‍ തന്നെ കോടിയേരി പ്രതിനിധികളെ നിയന്ത്രിക്കുകയുണ്ടായി. ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുവാന്‍ എത്തിയവര്‍ പോലും ഇതോടെ നിശബ്ദത പാലിക്കുവാന്‍ നിര്‍ബന്ധിതരായി. പൂഞ്ഞാറില്‍ പാര്‍ട്ടിയിലെ വിഭാഗീയത ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നത് സൗകര്യപൂര്‍വ്വം ഒഴിവാക്കപ്പെട്ടു.
ജില്ലാ നേതൃത്വം നിശ്ചയിച്ച് ഇറക്കിയവരെ ഏരിയാ സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ തോല്‍പ്പിച്ചപ്പോള്‍ ജയിച്ചുവന്നവര്‍ വിഭാഗീയതയുടെ വക്താക്കളായി മാറുന്നതും ഈ സമ്മേളനത്തിലെ കാഴ്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: