കൊച്ചി: ടിപി വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്തിനാണെന്നും നേരത്തെ ഒരു തവണ ഗൂഢാലോചന അന്വേഷിച്ച് പ്രതികളെ കോടതി വെറുതേ വിട്ട കേസില്‍ ഇനി സിബിഐ അന്വേഷണം എങ്ങനെ സാധിക്കുമെന്നും ഹൈക്കോടതി ആരാഞ്ഞു.
ടി.പി. ചന്ദ്രശേഖരന് വധക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ടിപിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാം കേസാണിതെന്നും നേരത്തെ ഈ വിഷയത്തില്‍ ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കോടതി വെറുതേ വിട്ടതാണെന്നും സര്‍ക്കാര്‍ അഭിഭാഷക ന് ബോധിപ്പിച്ചു.വധക്കേസ് അന്വേഷിച്ചപ്പോള്‍ തന്നെ ഗൂഢാലോചനയും അന്വേഷിച്ചതല്ലേ, ഇനി എന്തിനാണ് വേറൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി വാക്കാല്‍ ചോദിച്ചു.
അന്തിമറിപ്പോര്‍ട്ട് നല്കിയ കേസില്‍ വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സംശയാസ്പദമാണ്. ആവശ്യമെങ്കില്‍ ഗൂഢാലോചനയെക്കുറിച്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാനാവുമെന്നും കോടതി വ്യക്തമാക്കി.
ഒരേ വിഷയത്തില്‍ രണ്ട് എഫ്ഐആര്‍ പാടില്ലെന്ന് കൂത്തുപറമ്പിലെ ടി.ടി. ആന്റണി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്കേസില്‍ പ്രതികളെ കോടതി വെറുതേ വിട്ടശേഷം അതേമാസം തന്നെ സമാന ആരോപണങ്ങളില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സിബി ഐ അന്വേഷണത്തിന് ഉത്തരവ് ഇറക്കിയെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
മാത്രമല്ല, ടിപി വധക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കാനായി രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്ന് ഹൈക്കോടതി രമയുടെ ഹര്‍ജി ജനുവരി 16 ന് പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: