കോട്ടയം: സംസ്ഥാന ഭരണത്തെപ്പറ്റിയുള്ള മുസ്ലീംലീഗ് മന്ത്രിയുടെ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്ന മറ്റു ജനവിഭാഗങ്ങളുടെ ആശങ്ക ഇരട്ടിയായിരിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താവനയുടെ സാഹചര്യത്തില്‍ ഇതു തിരുത്തേണ്ടതും മറുപടി പറയേണ്ടതും മുഖ്യമന്ത്രിയാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പാര്‍ട്ടിവേദിയില്‍ പാര്‍ട്ടിനേതാവ് പറയുന്നതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി പറയുന്നതും ഒരുപോലെ കാണാനാവില്ല. ഒരു മന്ത്രി എന്ന നിലയില്‍ പറഞ്ഞുകൂടാത്ത കാര്യങ്ങളാണ് ഇബ്രാഹിംകുഞ്ഞിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ദൃശ്യമാധ്യമങ്ങളില്നിന്നു വ്യക്തമാണ്. അത് സാധാരണമാണെന്നുള്ള ന്യായീകരണമാണ് ലീഗ് നേതാക്കളുടെഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇത് ജനാധിപത്യത്തിനോ മുന്നണിസംവിധാനത്തിനോ യോജിച്ചതല്ലെന്നും കോണ്‍ഗ്രസ് നേതൃത്വമാണ് മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കേണ്ടതെന്നും ഉള്ള അഭിപ്രായമാണ് എന്‍എസ്എസ് ഉന്നയിച്ചത്. എല്ലാ ജനങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തെ സര്‍ക്കാരോ യുഡിഎഫോ ചര്‍ച്ച ചെയ്യാതെ ഗൗരവം കുറച്ചുകാണുന്നത് ശരിയല്ല.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തിലൂടെ വിഷയത്തെ നിസ്സാരവല്‍ക്കരിക്കാനാണ് ശ്രമം. മന്ത്രിയേയും മന്ത്രി ഉള്‍പ്പെടുന്ന ഘടകകക്ഷിയേയും വെള്ളപൂശാനും പ്രതികരിച്ചവരെ വിഡ്ഢികളാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഈ വിഷയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ചിട്ടുതന്നെയാണ് എന്‍എസ്എസ് അഭിപ്രായം പറഞ്ഞിട്ടുള്ളത്. മറ്റാരുടെയും ഉപദേശം ഇക്കാര്യത്തില്‍ ആവശ്യമില്ല. മുസ്ലീംലീഗിനോടുള്ള എതിര്‍പ്പല്ല മുന്നണിരാഷ്ട്രീയത്തില്‍ ഘടകകക്ഷികള്‍ പാലിക്കേണ്ട മര്യാദയെപ്പറ്റിമാത്രമേ എന്‍എസ്എസ് പറഞ്ഞിട്ടുള്ളൂവെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: