കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ചാകരയായി മാറുന്നു.
സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള പരസ്പര ധാരണയില്‍ ലക്ഷക്കണക്കിന് രൂപയാണ് അമിതനിരക്കുകളിലൂടെ കൈക്കലാക്കി വരുന്നത്. എ പി എല്‍ കാര്‍ നിശ്ചിത തുകയടച്ചും, ബി പി എല്‍ കാര്‍ക്ക് സൗജന്യമായും നല്കുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന (ആര്‍എസ്ബിവൈ) പദ്ധതിയിലാണ് വന്തട്ടിപ്പുകള് അരങ്ങേറി വരുന്നത്. സംസ്ഥാനത്തെ കമ്മ്യൂണിറ്റി സെന്റര്‍ മുതല്‍ മെഡിക്കല്‍കോളേജ് വരെയുള്ള സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ചികിത്സാസൗകര്യം ലഭ്യമാണ്.
പദ്ധതിയനുസരിച്ച് ഒരു വര്‍ഷം കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് 30,000 രൂപയുടെ ചികിത്സാ സഹായധനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുടുംബനാഥനോ/നാഥയ്ക്കോ അപകടമരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് അരലക്ഷം രൂപയുടെ ധനസഹായം, ഗുരുതരമായി പൊള്ളലേല്ക്കുന്നവര്ക്ക് അരലക്ഷത്തിന്റെ ചികിത്സാ സഹായധനം, ഗുണഭോക്താക്കള്‍ക്ക് യാത്രാക്കൂലി എന്നിവയാണ് വാഗ്ദാനം. ഇതിനു പുറമേ ഹൃദ്രോഗം, വൃക്കരോഗം, കാന്‍സര്‍ തുടങ്ങിയവയുടെ ചികിത്സകള്‍ക്കായി 70,000 രൂപയുടെ അധിക ചികിത്സാ സൗജന്യം നല്‍കുന്നുണ്ട്. ഈ അധിക ചികിത്സാ പദ്ധതികളിലാണ് വന്‍തോതിലുള്ള തട്ടിപ്പുകള്‍ അരങ്ങേറിവരുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ കാന്‍സര്‍ ചികിത്സാരംഗത്ത് സൗജന്യ നിരക്കുകളാണ് പ്രാബല്യത്തിലുള്ളത്. എന്നാല്‍ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന പദ്ധതിയുടെ ആനുകൂല്യത്തില്‍ ചികിത്സ തേടുന്നതോടെ ഈ പദ്ധതിയുടെ കാര്‍ഡുകളില്‍ നിന്നും വന്‍തുകകളാണ് ചികിത്സാ ചെലവിലേക്കായി ഇന്‍ഷുറന്‍സ് കമ്പനികള്‍ വസൂലാക്കുന്നത്. ഈ പദ്ധതിയില്‍പ്പെടാത്ത ഒരു രോഗിയില്‍ നിന്നും റേഡിയേഷന് ഒരു തവണ വെറും 90 രൂപയോളം ഈടാക്കപ്പെടുമ്പോള് ആരോഗ്യ സുരക്ഷാ പദ്ധതിയില്പ്പെടുന്നവരുടെ കാര്‍ഡുകളില്‍ നിന്നും ഈടാക്കിവരുന്നത് 1,500 രൂപയാണ്.
കാന്‍സര്‍ ചികിത്സയില്‍ പ്രധാനമാണ് റേഡിയേഷന്. ഏതാണ്ട് 20 എണ്ണമാണ് ഒരു കോഴ്സ്. ഇതിന് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിഭാഗത്തില്‍ 1,800 രൂപ മാത്രം അടച്ചാല്‍ മതിയാകും. ഈ നിലയില്‍ സൗകര്യമുള്ളപ്പോഴാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവിലും അഞ്ചിരട്ടിതുകയാണ് സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പദ്ധതിയില്‍ നിന്നും തട്ടിയെടുത്തുകൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിയ ചിലരോഗികളുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധമാണ് തുക ഈടാക്കുന്നത്. പിന്നെ ‘നിങ്ങള്‍ക്ക് നഷ്ടമില്ലല്ലോ സര്‍ക്കാരിന്റെ പണമല്ലേ’ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ കമന്റ്.
പലപ്പോഴും സാധാരണ രോഗികള്‍ക്ക് ഇത് സംബന്ധിച്ച് വിശദമായ അറിവില്ലാത്തതിനാല്‍ മിക്കപ്പോഴും ഒരു ചികിത്സ കഴിയുമ്പോഴേയ്ക്കും ഒരു വര്‍ഷത്തേക്കുള്ള തുക മുഴുവന്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ കൈകളിലെത്തിച്ചേരും. പലപ്പോഴും തുടര്‍ ചികിത്സകള്‍ക്കും മറ്റുമായി എത്തുമ്പോഴാണ് കാര്‍ഡില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന പണം തീര്‍ന്നതായി മനസ്സിലാവുക. പിന്നീട് വന്‍തുക സ്വയം ചെലവഴിച്ച് ചികിത്സ തുടരേണ്ടതായി വരും. അടുത്തിടെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍എസ്ബിവൈ പദ്ധതിയില്‍പ്പെട്ട ഒരു രോഗിയുടെ കാര്‍ഡില്‍ നിന്നും സി.ടി സ്കാനിന് ഈടാക്കിയത് 1,600 രൂപ. എന്നാല്‍ നേരിട്ട് അടച്ചാല്‍ 8,00 രൂപ നല്കിയാല് മതിയാകുമായിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ഇതുപോലെ തന്നെയാണ് ആശുപത്രികളിലെ ഫാര്‍മസികളില്‍ നിന്നുള്ള മരുന്നുകളുടെ നിരക്കും. ആശുപത്രിക്കു പുറത്തെ മെഡിക്കല്‍ സ്റ്റോറുകളിലെ നിരക്കുകളേക്കാള്‍ രണ്ടു മുതല്‍ അഞ്ചിരട്ടി വരെയാണ് ആശുപത്രി കോമ്പൗണ്ടുകളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ആര് എസ് ബി വൈ പദ്ധതിയില്പ്പെടുന്നവരില് നിന്നും ഈടാക്കപ്പെടുന്നത്.
ഇതിനെല്ലാം പുറമെ നടക്കുന്ന മറ്റൊരു തട്ടിപ്പ് ചികിത്സ തേടിയെത്തുന്ന രോഗി ആശുപത്രിയില്‍ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന (ആര്‍എസ്ബിവൈ) പദ്ധതി കാര്‍ഡ് രജിസ്റ്റര്‍ ചെയ്താല്‍ മരുന്നുകളൊന്നും വാങ്ങിയില്ലെങ്കിലും ഈ കാര്‍ഡുകളില്‍ നിന്നും 500 രൂപ വീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഇക്കാര്യം 99% ഗുണഭോക്താക്കളും അറിയാറില്ല. യാത്രക്കൂലിയായി നിശ്ചയിച്ചിട്ടുള്ളത് പരമാവധി 100 രൂപ മാത്രമാണ്. ഇത് മിക്കരോഗികള്‍ക്കും ഉപയോഗപ്രദമാകാറില്ലെന്നും രോഗികളും ബന്ധുക്കളും പറയുന്നു.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: