ന്യൂദല്‍ഹി: രാജ്യത്ത് മനുഷ്യരില്‍ വ്യാപകമായി മരുന്ന് പരീക്ഷണം നടത്തുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. സന്നദ്ധ സംഘടനയായ സ്വാസ്ഥ്യ അധികാര്‍ മഞ്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രാജ്യത്തെ ജനങ്ങളില്‍ കമ്പനികള്‍ വ്യാപകമായി മരുന്ന് പരീക്ഷണം നടത്തുന്നുണ്ടെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്നം ഗൗരവമായാണ് കാണുന്നതെന്നും നാല് കാര്യങ്ങളില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 2005 ജനുവരി ഒന്നിനും 2012 ജൂണ്‍ 30നും മധ്യേ മരുന്ന് പരീക്ഷണത്തിന് അനുമതി തേടി കേന്ദ്രസര്‍ക്കാരിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്, മരുന്ന് പരീക്ഷണത്തിന്റെ ഫലമായി മരണം സംഭവിച്ചിട്ടുണ്ടോ, പരീക്ഷണത്തിന് ഇരകളായവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ആര്‍ക്കെങ്കിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്നീ നാല് കാര്യങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ജസ്റ്റിസുമാരായ ആര്.എം.ലോധ, അനില്‍.ആര്.ധവെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അജ്ഞരാണെന്നത് വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: