തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്ത് തിട്ടപ്പെടുത്തിയിരുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 70 വര്‍ഷം മുമ്പ് ക്ഷേത്ര സ്വത്ത് തിട്ടപ്പെടുത്തിയിരുന്നതിനുള്ള തെളിവുകള്‍ തങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയതായി വിദഗ്ധ സമിതി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. മലയാളവര്‍ഷം 1104ല്‍ (193031) കണക്കെടുപ്പ് നടന്നതിന്റെ അടയാളങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തി. എ നിലവറയില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. പഴയ കണക്കെടുപ്പ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ലഭിച്ചാല്‍ അത് ഇതുവരെ തുറക്കാത്ത ‘ബി’ നിലവറയിലെ ശേഖരങ്ങള്‍ പരിശോധിക്കുന്നത് എളുപ്പത്തിലാക്കാന്‍ കഴിയും. ഈ സാഹചര്യത്തില്‍ പഴയ കണക്കെടുപ്പിന്റെ രേഖകള്‍ വിദഗ്ധസമിതിക്ക് കൈമാറാന്‍ ക്ഷേത്ര അധികൃതര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമിതി.
ക്ഷേത്രത്തിലെ ചില നിലവറകള്‍ നൂറ്റാണ്ടുകളായി തുറക്കാറില്ലെന്ന വാദം ശരിയല്ലെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതുവരെ നടന്ന കണക്കെടുപ്പിന്റെ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തില്‍ സൂക്ഷിച്ചാല്‍ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. അതിനാല്‍ ഇവ ബാങ്ക് ലോക്കറുകളിലും ഐഎസ്ആര്‍ഒയുടെ പ്രധാനകേന്ദ്രത്തിലുമായി സൂക്ഷിക്കണം. ക്ഷേത്രത്തിന്റെ പൈതൃകത്തെ ബാധിക്കാത്ത തരത്തിലുള്ള സുരക്ഷാസംവിധാനം ഒരുക്കാന്‍ ഗോദ്റേജ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എ നിലവറയിലുള്ള അമൂല്യശേഖരങ്ങള്‍ സി നിലവറയിലേക്ക് മാറ്റണം. ഈ സമയത്ത് എ നിലവറയെ ബലപ്പെടുത്താന്‍ സാധിക്കും. ഡി നിലവറയുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. എ നിലവറയിലുള്ള 631 ശേഖരങ്ങളും സി നിലവറയിലെ 1496, ഡി നിലവറയിലെ 617, ഇ, എഫ് നിലവറകളിലെ 41 ഇനങ്ങളുടെ കണക്കെടുപ്പും പൂര്‍ത്തിയായി. ക്ഷേത്രത്തിലെ നമ്പിമാര്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ കണക്കെടുത്തിട്ടില്ലെന്നും സമിതി അധ്യക്ഷന്‍ പ്രൊഫ. എം വി നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കഴിഞ്ഞാഴ്ച തിരുവനന്തപുരത്തെത്തി ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയെയും മഹാരാജാവിനെയും ക്ഷേത്ര തന്ത്രിയെയുമൊക്കെ സന്ദര്‍ശിച്ച് നിലപാട് അറിഞ്ഞു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടും നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: