തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷന്റെ രൂക്ഷവിമര്‍ശം. വൈദ്യുതി നിരക്കുവര്ധനവഴി 30 ശതമാനം വരുമാനം കൂടിയിട്ടും ബോര്‍ഡ് എങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്നതെന്ന് കമ്മീഷന് ആരാഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധനക്കുശേഷം വരുമാനത്തില്‍ വര്‍ധനയുണ്ടായതായി ബോര്‍ഡ് തന്നെ വ്യക്തമാക്കിയതാണ്. പിന്നെ എന്തിനാണ് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കമ്മീഷനെ സമീപിക്കുന്നത്. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ സാമ്പത്തികപ്രതിസന്ധിയുണ്ടാവുമെന്ന വാദത്തില്‍ കഴമ്പില്ല. ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതിയുടെ വസ്തുതകള്‍ മനസിലാക്കാന്‍ ആവശ്യമെങ്കില്‍ വരവുചെലവുകണക്കുകള്‍ പരിശോധിക്കുമെന്നും ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ കമ്മീഷന് അറിയിച്ചു.
വൈദ്യുതിയുടെ ആവശ്യം മുന്‍കൂട്ടികണ്ട് പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഏജന്‍സികളുമായി നേരത്തെ തന്നെ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നതില്‍ ബോര്‍ഡ് വീഴ്ച വരുത്തി. ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങിയതുവഴി വന്‍നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടും ദീര്‍ഘവീക്ഷണത്തോടെ മുന്‍കൂട്ടി ഇടനാഴികള്‍ ബുക്കുചെയ്യുന്നതിനും ബോര്‍ഡിന് സാധിച്ചില്ല. നേരത്തെ നടപടിയെടുക്കാതെ പ്രതിസന്ധിഘട്ടത്തില്‍ അന്നത്തെ വിപണിവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ബോര്‍ഡിന്റെ നഷ്ടത്തിന് കാരണം. പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ബോര്‍ഡ് ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ല.
നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇപ്പോഴത്തെ ഉപഭോഗം 42.99 മില്യണ്‍ യൂനിറ്റില്‍നിന്ന് 8.05 മില്യണ്‍ യൂനിറ്റായി കുറയുമെന്നാണ് ബോര്‍ഡ് പെറ്റീഷനില്‍ പറയുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയാലും ഉപഭോഗം കുറഞ്ഞില്ലെങ്കില്‍ ആ സാഹചര്യത്തെ ബോര്‍ഡ് എങ്ങനെ നേരിടും. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടും ഉപഭോഗം കുറയാത്ത സാഹചര്യവും കമ്മീഷന് ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ കണക്കുകള്‍ തെറ്റാണെന്ന് എച്ച് ടി, ഇ എച്ച് ടി അസോസിയേഷന് കമ്മീഷനെ അറിയിച്ചു. ഈമാസം തന്നെ ബോര്‍ഡിന്റെ പെറ്റീഷനില്‍ കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കും. 200 യൂനിറ്റിനു മുകളിലെ ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും വ്യവസായ ഉപഭോക്താക്കള്‍ക്ക് 25 ശതമാനം നിയന്ത്രണം ഏര്പ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് ബോര്‍ഡ് കമ്മീഷനെ സമീപിച്ചിരുന്നത്.
ഇതിന്റെ തെളിവെടുപ്പ് വേളയിലായിരുന്നു റഗുലേറ്ററി കമ്മീഷന്റെ വിമര്‍ശനം. എന്നാല്‍, സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണെന്നായിരുന്നു ബോര്‍ഡ് പ്രതിനിധികളുടെ വാദം. 2013-14 വര്‍ഷത്തേക്ക് 300 മെഗാവാട്ട് നേരത്തെ ബോര്‍ഡ് ബുക്ക് ചെയ്തിട്ടുണ്ട്. വിലകൂടിയ വൈദ്യുതി പുറത്തുനിന്നും വാങ്ങുന്നതിനാല്‍ കനത്ത നഷ്ടമാണ് ബോര്ഡിനുണ്ടാവുന്നത്. മഴ ലഭിക്കാത്തതും ബോര്‍ഡിന് തിരിച്ചടിയായി. ഇപ്പോള്‍ ഡാമുകളിലെ സംഭരണശേഷിയുടെ 41.97 ശതമാനം ജലമാണുള്ളത്.
2008നെ അപേക്ഷിച്ചുനോക്കുമ്പോള്‍ 30 ശതമാനത്തിന്റെ കുറവുണ്ട്. പ്രതിസന്ധി രൂക്ഷമായതിനാല്‍ 14 മില്യണ്‍ യൂനിറ്റുവരെ ജലവൈദ്യുതി പദ്ധതികളില്‍നിന്നുള്ള ഉല്‍പ്പാദനം ഉയര്‍ത്തേണ്ടിവന്നു. ഉല്‍പ്പാദനം ഉയര്‍ത്തിയും അധികവിലക്കു പുറത്തുനിന്ന് വൈദ്യുതി വാങ്ങിയും മുന്നോട്ടുപോവാനാകില്ലെന്നും ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: