ന്യൂദല്‍ഹി: സ്പെക്ട്രം, കോള്‍ഗേറ്റ് അഴിമതികളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) അനുകൂലിച്ചു കേന്ദ്ര ധനമന്ത്രി പി. ചിദംബരം രംഗത്ത്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ടെന്ന് ചിദംബരം വ്യക്തമാക്കി.
നയങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ സി.എ.ജിക്ക് കഴിയുമെന്നും ചിദംബരം ന്യൂദല്‍ഹിയില്‍ പറഞ്ഞു. പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും സി.എ.ജിക്ക് പരിശോധിക്കാം. പ്രതീക്ഷിത ചെലവ് കവിയുന്നതും നികുതിയിളവു നല്‍കുന്നതും ഫണ്ട് വകമാറ്റലും സിഎജിയുടെ അധികാര പരിധിയില്‍പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എ.ജിയും സര്‍ക്കാരും വിരുദ്ധധ്രുവങ്ങളിലാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ചിദംബരം പറഞ്ഞു. സാമ്പത്തിക കാര്യങ്ങളില്‍ ധാര്‍മികതയും സമഗ്രതയും പാലിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ വേണം.
അഴിമതി, വികസനത്തെ പിന്നോട്ടടിപ്പിക്കുകയും സാമ്പത്തി സ്ഥിരതയ്ക്കു തുരങ്കം വയ്ക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്യുകയും ചെയ്യും. ഇതിനെതിരേ സര്‍ക്കാരും സിഎജിയും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: