കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളജില്‍ ഭരണസമിതിയും ഡോക്ടര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന നടത്തിയ സീനിയര്‍ കാര്‍ഡിയാക് സര്ജന് ഡോ.കുല്‍ദീപിനെ അധികൃതര്‍ പുറത്താക്കി. ഇതേതുടര്‍ന്ന് ഹൃദയാലയത്തിലെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി.
കണക്കില്‍ കൃത്രിമം കാട്ടി പ്രതിമാസം 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഹൃദയാലയത്തിന് ഉണ്ടാകുന്നുവെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചിരുന്നു. ശമ്പളം വെട്ടിക്കുറച്ചതിനെതിരെ ഒക്ടോബര്‍ നാല് മുതല്‍ പണിമുടക്ക് നടത്തുന്നതിനിടെയായിരുന്നു ഡോ.കുല്‍ദീപിന്റെ വെളിപ്പെടുത്തല്‍.
കുല്‍ദീപിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. പകരം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും മറ്റൊരു ഡോക്ടര്‍ ചാര്‍ജ്ജെടുത്തിട്ടില്ല. തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്.
അതേസമയം ഡോ.കുല്‍ദീപ് അഡ്മിറ്റ് ചെയ്ത രോഗികളെ മറ്റൊരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തേണ്ടെന്ന നിലപാടിലാണ് രോഗികളുടെ ബന്ധുക്കള്‍. പുതിയ സര്ജന് ചാര്‍ജ്ജെടുത്താല്‍ സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് മറ്റ് ഡോക്ടര്‍മാര്‍ക്കുമുള്ളത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: